ധൻഖര്‍ എവിടെ; കേന്ദ്രം ഉത്തരം പറയണം


സ്വന്തം ലേഖകൻ
Published on Aug 10, 2025, 02:07 AM | 1 min read
ന്യൂഡൽഹി : മോദി സർക്കാരുമായി ഇടഞ്ഞ് ഉപരാഷ്‌ട്രപതിസ്ഥാനം രാജിവച്ചശേഷമുള്ള ജഗ്‌ദീപ് ധൻഖറിന്റെ തിരോധാനം രാഷ്‌ട്രീയവൃത്തങ്ങളിൽ ചർച്ചയാകുന്നു. രാജിവച്ചശേഷം രാഷ്‌ട്രീയ നേതാക്കളടക്കം ആർക്കും അദ്ദേഹത്തെ ഫോണിൽപോലും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഔദ്യോഗിക വസതിയൊഴിഞ്ഞശേഷം എവിടെയെന്ന വിവരവുമില്ല. ധൻഖറിന്റെ പെട്ടെന്നുള്ള തിരോധാനത്തിൽ ആശങ്ക പ്രകടമാക്കി മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ, സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ രംഗത്തെത്തി.
ധൻഖറിനെ കാണാതായതിനെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌താവന നടത്തണമെന്ന് സിബൽ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും അത്ര മെച്ചമല്ല. ‘ലാപതാ ലേഡീസ്’ എന്ന് കേട്ടിട്ടുണ്ട്. ലാപതാ (കാണാതായ) വൈസ് പ്രസിഡന്റ് എന്ന് ആദ്യം കേൾക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധൻഖറെ നിർബന്ധിപ്പിച്ച് രാജിവയ്‌പ്പിച്ചതാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. അദ്ദേഹത്തെ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും വിവരം അറിയിക്കാമെന്നാണ് ഫോണെടുത്ത സ്റ്റാഫ് അംഗങ്ങൾ പറഞ്ഞത്. തിരിച്ചുവിളിയുണ്ടായില്ല. രാജ്യത്തെ രണ്ടാമത്തെ ഭരണഘടനാപദവി വഹിച്ച വ്യക്തിക്കുപോലും ഇതാണ് അനുഭവമെന്നും- ബ്രിട്ടാസ് പറഞ്ഞു.









0 comments