ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണം; ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രം

ന്യൂഡൽഹി : ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ രാജ്യത്ത് വ്യാപകമായി നടക്കുന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രം. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വർഷം തിരിച്ചുള്ളതും സംസ്ഥാന തിരിച്ചുള്ളതുമായ ഔദ്യോഗിക കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിനുപകരം, ദേശീയ ന്യൂനപക്ഷ കമീഷന് ലഭിച്ച പരാതികളുടെ എണ്ണം മാത്രമാണ് ന്യൂനപക്ഷ കാര്യ മന്ത്രാലയം മറുപടിയായി നൽകിയത്. കമീഷന് മുമ്പാകെ സമർപ്പിക്കപ്പെടുന്ന ഹർജികൾ സമഗ്രമോ യഥാർഥ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നതോ അല്ലെന്നും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളുടെ ഗൗരവത്തെ കുറച്ചുകാണാനുള്ള നഗ്നമായ ശ്രമമാണ് ഇതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
പൊതുക്രമവും പൊലീസും സംസ്ഥാന വിഷയങ്ങളാണെന്ന വ്യാജേന ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നതിലൂടെ, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും മൗലികാവകാശങ്ങൾ അപകടത്തിലാകുന്നിടത്ത് ഇടപെടാനുമുള്ള ഭരണഘടനാ കടമ കേന്ദ്രം അവഗണിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 355, ആഭ്യന്തര കലാപങ്ങളിൽ നിന്ന് ഓരോ സംസ്ഥാനത്തെയും സംരക്ഷിക്കാൻ യൂണിയനെ ബാധ്യസ്ഥമാക്കുന്നതാണ്. ഈ ഉത്തരവാദിത്തം അംഗീകരിക്കാൻ സർക്കാർ വിസമ്മതിക്കുന്നത് ന്യൂനപക്ഷ പൗരന്മാർ നേരിടുന്ന അക്രമങ്ങളോടുള്ള കേന്ദ്രത്തിന്റെ നിസ്സംഗതയെ തുറന്നുകാട്ടുന്നു. വർഗീയ സംഭവങ്ങളെ നിസാരവൽക്കരിക്കുകയും അവയുടെ കാരണങ്ങളിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ രീതിയെയാണ് മറുപടി എടുത്തുകാണിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.









0 comments