ടിവികെ അടുത്ത രാഷ്ട്രീയ നീക്കങ്ങളിലേക്ക്; ജനറൽ കൗൺസിൽ യോഗം നവംബർ 5ന്

ചെന്നൈ: ടിവികെയുടെ അടുത്ത രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജനറൽ കൗൺസിൽ യോഗം വിളിച്ച് അധ്യക്ഷൻ വിജയ്. യോഗം നവംബർ അഞ്ചിന് മഹാബലിപുരത്ത് വച്ച് നടക്കും. കരൂർ ദുരന്തത്തിന് ശേഷം ടിവികെ പൊതു ഇടത്തേ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു.
പാർട്ടിയുടെ പ്രധാന പ്രമേയങ്ങൾ, വരാനിരിക്കുന്ന പ്രവർത്തനങ്ങൾ, സംഘടനാപരമായ പുനഃസംഘടന ഉൾപ്പെടെയുള്ള ഭാവി തന്ത്രങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. പാർട്ടിയെ താഴ്ത്തിക്കെട്ടാനും അപകീർത്തിപ്പെടുത്താനും പലരും ശ്രമിച്ചിട്ടും ജനങ്ങൾ ടിവികെയ്ക്കൊപ്പം നിന്നു എന്ന് വിജയ് അണികൾക്ക് അയച്ച കത്തിൽ പറഞ്ഞു.
നമ്മുടെ മാതൃഭൂമിയായ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ട സമയമാണിത്. ജനങ്ങളുടെ പിന്തുണ നിലനിൽക്കുന്നിടത്തോളം കാലം ഈ യാത്രയെ തടയാൻ ആർക്കും കഴിയില്ലെന്നും വിജയ് കത്തിലൂടെ പറഞ്ഞു.
പാർട്ടിയുടെ അടുത്ത ചുവടുവയ്പ്പുകൾ 'ശ്രദ്ധയോടെയും കണക്കുകൂട്ടലോടെയും വ്യക്തതയോടെയും' ആയിരിക്കണമെന്നും കത്തിലുണ്ട്. അതേസമയം, കരൂർ ദുരന്തം നടന്ന് ഒരു മാസത്തോളം പിന്നിട്ടശേഷമാണ് വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്നത് വലിയ ആക്ഷേപങ്ങൾ ഉയർത്തിയിട്ടുണ്ട്.
കൂടാതെ കരൂരിൽ പോയി ഇവരെ സന്ദർശിക്കാതെ 400 ഓളം കിലോമീറ്റർ അകലെയുള്ള മഹാബലിപുരത്ത് ഇവരെ എത്തിച്ചു എന്നതും വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്.









0 comments