രാംലീലയിൽ പൂനം പാണ്ഡെ വേഷമിടുന്നത് അംഗീകരിക്കില്ല; എതിർപ്പുമായി വിഎച്ച്പി

ന്യൂഡൽഹി : ഡൽഹി രാംലീലയിൽ നടി പൂനം പാണ്ഡെ അഭിനയിക്കുന്നതിനെതിരെ പ്രതിഷേധവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത്. രാംലീലയിൽ രാവണന്റെ ഭാര്യ മണ്ഡോദരിയായാണ് പൂനം എത്തുന്നത്. തീരുമാനം പിൻവലിക്കണമെന്നും പൂനത്തെ അഭനയിപ്പിക്കരുതെന്നും വിഎച്ച്പി സംഘാടകരായ ലവ കുശ രാംലീല കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
"അഭിനയശേഷി മാത്രം നോക്കിയല്ല, സാംസ്കാരിക അനുയോജ്യതയും ഭക്തരുടെ വികാരങ്ങളും കണക്കിലെടുത്താണ് രാംലീലകൾക്കുള്ള കലാകാരന്മാരെ തിരഞ്ഞെടുക്കേണ്ടതന്ന് വിഎച്ച്പിയുടെ ഡൽഹി മേഖല സെക്രട്ടറി സുരേന്ദ്ര ഗുപ്ത സംഘാടകർക്ക് അയച്ച കത്തിൽ പറഞ്ഞു. രാമായണത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് മണ്ഡോദരി. അതിനാൽ, ഈ വേഷം അവതരിപ്പിക്കുന്ന നടിയെ തിരഞ്ഞെടുക്കുന്നത് ചില ആദർശങ്ങൾ മനസ്സിൽ വെച്ചുകൊണ്ടായിരിക്കണമെന്നും നടിയുടെ പൊതു പ്രതിച്ഛായയും മുൻകാല വിവാദങ്ങളും ഭക്തരെ വേദനിപ്പിച്ചേക്കാമെന്നും വിഎച്ച്പി പറയുന്നു. പരമ്പരാഗത നാടക പശ്ചാത്തലമുള്ള മറ്റൊരു നടിയെ മണ്ഡോദരിയുടെ വേഷത്തിനായി തിരഞ്ഞെടുക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് സംഘാടകരുടെ വാദം. ആര്യ ബബ്ബാർ, ബിജെപി എംപി മനോജ് തിവാരി എന്നിവരാണ് രാംലീലയിൽ മറ്റ് വേഷങ്ങളിലെത്തുന്നത്. 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാൽ നഗ്നയായി ഓടുമെന്ന് നടി പറഞ്ഞത് ഏറെ വിവാദമയിരുന്നു. 2017ൽ അശ്ലീല വിഡിയോ ചിത്രീകരണം നടത്തിയെന്ന പരാതിയെ തുടർന്ന് പൂനം പാണ്ഡെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. 2024ൽ നടിയുടെ ടീം സെർവിക്കൽ ക്യാൻസർ മൂലം അവർ മരിച്ചെന്ന് പ്രഖ്യാപിച്ചു. പിന്നീട് അത് രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു കാമ്പയിനാണെന്ന് വെളിപ്പെടുത്തി. ഇതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.









0 comments