വന്ദേഭാരതിൽ ഗണഗീതം; വിഷയം ഗൗരവതരം: ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി- വി ശിവൻകുട്ടി

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിൽ വിദ്യാർഥികളെകൊണ്ട് ആർഎസ്എസ് ഗണഗീതം ആലപിപ്പിച്ച സംഭവം അത്യന്തം ഗൗരവമേറിയതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശനിയാഴ്ച എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിലാണ് എറണാകുളത്തെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥികളെകൊണ്ട് ഗണഗീതം പാടിപ്പിച്ചത്. ഈ റിപ്പോർട്ടുകൾ ഞെട്ടലുളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾ ഗണഗീതം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ സതേൺ റെയിൽവേയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെച്ചത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പൊതുവേദികളിൽ സ്കൂൾ കുട്ടികളെ ഏതെങ്കിലും ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇത് ഭരണഘടനാപരമായ മതേതര തത്വങ്ങളുടെ കടുത്ത ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര സ്വഭാവം തകർക്കുന്ന നടപടികളെ വി ശിവൻകുട്ടി ശക്തമായി അപലപിച്ചു. സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിഷയത്തിൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.









0 comments