ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; 3 മരണം

ചെന്നൈ : തമിഴ്നാട്ടിലെ ശിവകാശിക്കു സമീപം പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വിരുദുനഗറിലെ ശിവകാശി പ്രദേശത്തെ നാരായണപുരം ഗ്രാമത്തിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്ക ഫാക്ടറിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.50 ഓടെയാണ് സംഭവം. മുറിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പെട്ടെന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർന്ന് തീ മുറിയുടെ പുറത്തേക്കും പടർന്നു. ശിവകാശിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
പടക്കനിർമാണ ശാലയിലെ തൊഴിലാളിയായ കീഴ്തിരുത്തങ്കൽ മുത്തുരാമലിംഗം കോളനി സ്വദേശി കാർത്തിക്കും മറ്റ് രണ്ട് പേരുമാണ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ശിവകാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും.









0 comments