മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കെട്ടിച്ചമച്ച കേസ്: അസം സർക്കാരിന്റെ നടപടികൾ തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കെട്ടിച്ചമച്ച കേസിൽ അസം സർക്കാരിന് തിരിച്ചടി. മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറുമുൾപ്പെടെയുളള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അസമിലെ ബിജെപി സർക്കാറിന്റെ നടപടികൾ സുപ്രീംകോടതി വിലക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമപ്രവർത്തകർക്കെതിരെ അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
ആഗസ്‌ത് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും പൊലീസ് സമൻസ് അയച്ചു. ചോദ്യംചെയ്യാൻ വ്യക്തമായ കാരണങ്ങളുണ്ടെന്നും ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുമെന്നും മാത്രമാണ് സമൻസിലുള്ളത്. കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ നടപടികൾ അസം സർക്കാർ നിർത്തിവയ്ക്കണം. സെപ്തംബർ 15 കേസ് വീണ്ടും പരിഗണിക്കും.
ബിഎൻഎസ് 152 (രാജ്യദ്രോഹം), 196 (മതം, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്‌ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. "ദ വയർ' മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനും ദ ഹിന്ദു മുൻ എഡിറ്ററുമാണ് സിദ്ധാർഥ്. മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറും സ്ഥാപനത്തിന്റെ ഭാഗമാണ്. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ പോർവിമാനങ്ങൾ തകർന്നുവീണെന്ന റിപ്പോർട്ടാണ് കേസിന് കാരണം.
ജൂലൈയിൽ അസമിലെ മൊറിഗാവിൽ രജിസ്റ്റർ ചെയ്‌ത മറ്റൊരു കേസിൽ സിദ്ധാർഥ് വരദരാജനും "ദ വയറി' ലെ മാധ്യമപ്രവർത്തകർക്കും സുപ്രീംകോടതി സംരക്ഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും അസം പൊലീസിന്റെ പ്രതികാര നടപടി. ബിഎൻഎസ് 152ന്റെ സാധുത ചോദ്യംചെയ്‌ത് ദ വയർ അടക്കമുള്ളവർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കവേയാമ് ലൂപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.









0 comments