നാഷണൽ ഹെറാൾഡ് കേസ് ; ‘യങ് ഇന്ത്യൻ’ ലാഭേച്ഛയില്ലാത്ത കമ്പനിയെന്ന് സോണിയ

ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് തട്ടിപ്പുകേസിൽ ഇഡി രജിസ്റ്റർ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസ് വിചിത്രവും അസാധാരണവുമാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഏജൻസി രജിസ്റ്റർ ചെയ്‌ത കേസിന്റെ നിയമപരമായുള്ള നിലനിൽപ്പും ഡൽഹി കോടതിയിൽ സിങ്‌വി ചോദ്യംചെയ്‌തു.
നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡി(എജെഎൽ)നെ കടത്തിൽനിന്ന് രക്ഷിക്കാനാണ് ഓഹരികൾ സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും നിയന്ത്രണത്തിലുള്ള യങ് ഇന്ത്യനിലേക്ക് മാറ്റിയതെന്നും സിങ്‌വി പറഞ്ഞു. യങ് ഇന്ത്യൻ ലാഭേച്ഛയില്ലാത്ത കമ്പനിയാണ്. ഡിവിഡന്റോ ശമ്പളമോ നൽകാനാകില്ല. എജെഎൽ ഓഹരികൾ വാങ്ങിയതുവഴി യങ് ഇന്ത്യന്റെ ഓഹരിയുടമകൾക്ക് വ്യക്തിപരമായി നേട്ടമുണ്ടായെന്ന ഇഡി വാദം നിലനിൽക്കില്ല. നാഷണൽ ഹെറാൾഡ് കോൺഗ്രസിന്റേതാണ്. കമ്പനിയെ കടബാധ്യതയിൽനിന്ന് രക്ഷിക്കാൻ ഉടമകൾക്ക് അവകാശമുണ്ട്. ഓഹരി കൈമാറ്റം നടന്ന് വർഷങ്ങൾ കഴിഞ്ഞ് ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത് സംശയാസ്‌പദമാണ്–- സിങ്‌വി പറഞ്ഞു.
എട്ടുവരെയാണ് പ്രതിദിന വാദം. ശേഷം കുറ്റപത്രം സ്വീകരിക്കണോ എന്നതിൽ ജഡ്‌ജി വിശാൽ ഗോഗ്‌നെ ഉത്തരവിടും. കുറ്റകൃത്യത്തിലൂടെ സ്വത്ത് സ്വന്തമാക്കിയെന്നും യങ് ഇന്ത്യൻ ഓഹരികൾ വാങ്ങിയത് അതിലൂടെയുള്ള വരുമാനമാണെന്നുമാണ് ഇഡിയുടെ പ്രധാന വാദം. എജെഎല്ലിന്റെ 2000 കോടിരൂപ വിലമതിക്കുന്ന ആസ്‌തികൾ കേവലം 50 ലക്ഷം രൂപയ്‌ക്ക് ഇടപാടിലൂടെ തട്ടിയെടുത്തെന്നാണ് കേസ്.









0 comments