'സോഷ്യലിസവും മതനിരപേക്ഷതയും എടുത്തുകളയണം'; ഭരണഘടന മാറ്റണമെന്ന് ആർഎസ്എസ്

ന്യൂഡൽഹി: ഭരണഘടന ഭേദഗതി ആവശ്യപ്പെട്ട് ആർഎസ്എസ് നേതൃത്വം വീണ്ടും രംഗത്ത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസവും മതനിരപേക്ഷതയും ഒഴിവാക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളേ പറഞ്ഞു. ഡൽഹിയിൽ നടന്ന പൊതുചടങ്ങിലാണ് ആർഎസ്എസ് നേതാവിന്റെ വിവാദ പരാമർശം. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ ചേർത്ത പദങ്ങളാണ് സോഷ്യലിസവും മതേതരത്വവും എന്നാണ് ദത്താത്രേയയുടെ ആരോപണം.
'സോഷ്യലിസ്റ്റ്, മതനിരപേക്ഷത എന്നീ വാക്കുകൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 1976ൽ 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയാണ് ചേർത്തത്. പിന്നീട് അവ നീക്കം ചെയ്യാൻ ശ്രമിച്ചില്ല. അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ ആ പദങ്ങൾ ഇല്ലായിരുന്നു. രണ്ട് വാക്കുകളും എടുത്തുകളയണം'- ദത്താത്രേയ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം തികയുന്ന ഈ സമയത്ത് കോൺഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. 21 മാസം നീണ്ട അടിയന്തരാവസ്ഥ 1977 മാർച്ച് 21നാണ് അവസാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് അടിയന്തരാവസ്ഥക്കാലം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. രാജ്യത്തെ പൗരന്മാരുടെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട ദിനങ്ങളായിരുന്നു അവ. ആയിരക്കണക്കിന് ജനങ്ങൾ ജയിലിൽ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടു. കോടതിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും ദത്താത്രേയ പറഞ്ഞു.









0 comments