നിർത്തിയിട്ട ബസിൽ യുവതിക്ക് ലൈംഗിക പീഡനം: പ്രതി പിടിയിൽ

മുംബൈ: പുണെയിൽ നിർത്തിയിട്ട ബസിൽ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. ദത്താത്രയ രാംദാസ് ഗഡെ(36) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പുണെയിലെ ഷിരൂരിൽ നിന്നാണ് ഇയാളെ പുണെ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ ചൊവ്വ മുംബൈയിൽ ബസ് സ്റ്റാൻഡിൽ വച്ചാണ് യുവതി ലൈംഗിക പീഡനത്തിനിരയായത്.
സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ വച്ചാണ് യുവതി പീഡനത്തിനിരയായത്. പുണെയിലെ സ്വർഗേത് ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ വഴി പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടി കൂടാൻ കഴിഞ്ഞിരുന്നില്ല. 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് രാംദാസ്.
പൊലീസ് സ്റ്റേഷന്റെ 100 മീറ്റർ മാത്രം അകലെയുള്ള ബസ് സ്റ്റാൻഡിവ്‍ വച്ചാണ് സംഭവമുണ്ടായത്. സത്താരയിലെ ഫൽട്ടാനിലേക്ക് പോകാൻ ബസ് സ്റ്റാൻഡിലെത്തിയ യുവതിയെയാണ് പ്രതി ബലാത്സംഗം ചെയ്തത്. പുലർച്ചെയായിരുന്നു സംഭവം. ബസ് കാത്തു നിന്ന യുവതിയുടെ അടുത്തെത്തിയ രാംദാസ് എങ്ങോട്ടേക്കാണെന്ന് പോകേണ്ടതെന്ന് ചോദിച്ച ശേഷം നിർത്തിയിട്ടിരുന്ന ബസ് കാണിച്ചുകൊടുക്കുകയായിരുന്നു. ഇരുട്ടായതിനാൽ ബസിൽ ലൈറ്റുണ്ടായിരുന്നില്ല.
യുവതി ബസിൽ കയറാൻ വിസമ്മതിച്ചപ്പോൾ മറ്റ് യാത്രക്കാർ ഉറങ്ങുന്നതിനാലാണ് ലൈറ്റിടാത്തത് എന്നും പറഞ്ഞ് യുവതിയെ ബസിൽ കയറ്റി. യുവതി ബസിൽ കയറിയതിനു പിന്നാലെ ഒപ്പം കയറിയ ഇയാൾ വാതിൽ പൂട്ടിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനു കീഴിലുള്ള വലിയ ബസ് സ്റ്റാൻഡുകളിലൊന്നിലാണ് അതിക്രമം നടന്നത്.









0 comments