ക്രൈസ്തവ വേട്ടയിൽ പ്രതിഷേധം; പാർലമെന്റ് സ്തംഭിച്ചു

sansad tv/pti/x
ന്യൂഡൽഹി: ചത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചു. ലോക്സഭയും രാജ്യസഭയും 12 മണിവരെയാണ് നിർത്തിവച്ചത്. കന്യാസ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമത്തെക്കുറിച്ചാണ് പാർലമെന്റിൽ ആദ്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് രാജ്യസഭയിൽ പ്രതിപക്ഷം നൽകിയ നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷൻ തള്ളി.
ലോക്സഭയിൽ വിഷയം ചർച്ച ചെയ്യാനാകില്ല എന്ന് പറഞ്ഞതോടെ സഭയുടെ നടുത്തളത്തിലേക്ക് പ്രതിപക്ഷം പ്രതിഷേധമായി ഇറങ്ങുകയായിരുന്നു. സഭയുടെ അന്തസ് കളങ്കപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. സഭാ ചട്ടങ്ങൾ ലംഘിച്ചെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കാണിച്ചാണ് സ്പീക്കർ സഭ നിർത്തിവച്ചത്. പാർലമെന്റിന് പുറത്ത് ഇന്ന് പ്രതിപക്ഷ എം പിമാർ പ്രതിഷേധം നടത്തിയിരുന്നു.
Related News
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സിപിഐ എം കോൺഗ്രസ്- എംപിമാരാണ് നോട്ടീസ് നൽകിയത്. വിഷയത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാതെ വന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടർന്ന് സഭ നിർത്തിവയ്ക്കുകയായിരുന്നു.
പാർലമെന്റ് കവാടത്തിന് മുമ്പിൽ ഇന്ത്യസഖ്യം പ്രതിഷേധിക്കും. സിപിഐ എം പ്രതിഷേധ പ്രകടനം നടത്തും. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്ക് കത്തയച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി പ്രീതി മേരി, സി വന്ദന ഫ്രാൻസിസ് എന്നിവരെ റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് നൽകില്ല എന്നാണ് വിവരം.









0 comments