വൈദികരെ വിലക്കണം; പള്ളികൾ പൊളിക്കണം

സ്വന്തം ലേഖിക
Published on Aug 10, 2025, 02:55 AM | 1 min read
ന്യൂഡൽഹി : ഛത്തീസ്‌ഗഡില്‍ ഗോത്രമേഖലയിൽ ക്രൈസ്‌തവ പുരോഹിതരെ വിലക്കണമെന്ന് ഹിന്ദുത്വ തീവ്രവാദികൾ ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടു . വൈദികരും കന്യാസ്‌ത്രീകളും ഗോത്ര വിഭാഗങ്ങൾക്കിടയിൽ ‘മതപരിവർത്തനം’ നടത്തുകയാണെന്നും സനാതൻ സമാജ് ചൊവ്വാഴ്‌ച നൽകിയ നിവേദനത്തിൽ പറയുന്നു. ഗോത്ര മേഖലകളിലെ അനധികൃത പള്ളികളും സ്ഥാപനങ്ങളും പൊളിച്ചുമാറ്റണം, ‘മതപരിവർത്തന’ത്തിനുവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം, ഗോത്രമേഖലകളിൽ ക്രൈസ്‌തവർക്ക് ശവസംസ്‌കാരം അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
മതംമാറ്റത്തെ ഗുരുതരകുറ്റകൃത്യമായി കാണുംവിധം നിയമഭേദഗതിക്ക് ബിജെപി സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് പുതിയ ആവശ്യം. അറസ്റ്റിലായ കന്യാസ്‌ത്രീകൾക്ക് ജാമ്യംലഭിച്ചതിന് പിന്നാലെ, ക്രൈസ്‌തവ മിഷണറിമാർ ദലി ത്, ആദിവാസി സമൂഹങ്ങളെ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും നൽകി ‘മതപരിവർത്തനം’ നടത്തുകയാണെന്നാരോപിച്ച് ഛത്തീസ്‌ഗഡിൽ ഹിന്ദുത്വവാദികൾ റാലി നടത്തി.
കടകളകടച്ച് പ്രതിഷേധ പ്രകടനങ്ങളും നടത്തി. ഭാനുപ്രതാപ്-പുരില്‍ റാലിക്കുശേഷം ജില്ലാ അധികാരികള്‍ക്ക് നിവേദനം കൈമാറി. അറസ്റ്റിലായ കന്യാസ്‌ത്രീകളെ ശിക്ഷിക്കണമെന്നും ബജ്‌രംഗദളുകാർക്കെതിരെ നടപടിയെടുക്കരുതെന്നും സനാതൻ സമാജ് നിവേദനത്തില്‍ പറയുന്നു. കേരളത്തിൽനിന്നുള്ള ഇടപെടലിലാണ് കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിച്ചതെന്നാരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികളുടെ പ്രതിഷേധം.









0 comments