പലസ്തീൻ ഐക്യദാർഢ്യം; ഇഫ്ളുവിലെ എബിവിപി ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റം: എസ്എഫ്ഐ

ന്യൂഡൽഹി: ഹൈദരാബാദ് ഇംഗ്ലീഷ് ഫോറിൻ ലാംഗ്വേജ് സർവകലാശാല (ഇഫ്ളു)യിലെ പലസ്തീൻ ഐക്യദാർഢ്യത്തിനിടെ വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണം ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമെന്ന് എസ്എഫ്ഐ. ഇസ്രയേൽ വംശഹത്യയ്‌ക്കെതിരെ പലസ്തീനിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് എബിവിപി അക്രമം അഴിച്ചുവിട്ടത്.
എബിവിപി-ഹൈദരാബാദ് പൊലീസ് കൂട്ടുകെട്ടിൽ വിദ്യാർഥികൾക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ എസ്എഫ്ഐ അപലപിച്ചു. അക്രമികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. തെലങ്കാന ഭരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പലസ്തീനിലെ ഇസ്രയേൽ വംശഹത്യയിലുള്ള അവരുടെ നിലപാട് വ്യക്തമാക്കണം. സംഘപരിവാർ സംഘടനകളുമായി സംസ്ഥാന പൊലീസ് ഒത്തുചേരുന്നതിനേക്കുറിച്ച് സംസ്ഥാന സർക്കാർ വിദ്യാർഥികളോടും പൊതുജനങ്ങളോടും ഉത്തരം പറയണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലുടനീളമുള്ള കാമ്പസുകളിൽ വർഗീയ ശക്തികളെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇത്തരം സംഭവങ്ങൾ ശക്തിപ്പെടുത്തുന്നത്. ഗാസയിൽ ഇസ്രയേൽ-യുഎസ് നേതൃത്വത്തിലുള്ള കൂട്ടക്കുരതിയിൽ കൊല്ലപ്പെട്ട 18000 കുട്ടികളെ അനുസ്മരിച്ചുകൊണ്ട് പലസ്തീന് ഐക്യദാർഢ്യവുമായി ഒക്ടോബർ 8 മുതൽ 15 വരെ 18000 പ്രകടനങ്ങൾ നടത്തുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.









0 comments