മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വൃദ്ധനെ കൊലപ്പെടുത്തി; രണ്ടുപേർ പിടിയിൽ

ഭുവനേശ്വർ : ഒഡിഷയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ചന്ദക ഏരിയയിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. വെള്ളിയാഴ്ച ചന്ദക സംരക്ഷണവന മേഖലയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അസ്ഥികൂടത്തിനൊപ്പം ലഭിച്ച കഴുത്തിലെ ആഭരണത്തിന്റെ അടിസ്ഥാനത്തിൽ ബൽറാം ദിയോഗ് എന്നയാളാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ തിരിച്ചറിഞ്ഞതായി ഭുവനേശ്വർ-കട്ടക്ക് പൊലീസ് കമീഷണർ എസ് ദേവ് ദത്ത സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സെപ്തംബർ 30 രാത്രി മുതൽ ബൽറാമിനെ കാണാതായിരുന്നു. തന്റെ കൃഷിയിടത്തിൽ കാവൽ നിൽക്കാൻ ബൽറാം പിന്നീട് തിരിച്ചെത്തിയില്ല. ബൽറാമിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതദേഹം കാട്ടിൽ കുഴിച്ചിടുകയും സാധനങ്ങൾ അടുത്തുള്ള കുളത്തിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.









0 comments