വാഗ്ദാന മഴയിൽ ബിഹാർ; ക്ഷേമപെൻഷൻ 400 നിന്നും 1100 ആയി ഉയർത്തി നിതീഷ് കുമാർ

പട്ന: ബിഹാറിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും നൽകിയിരുന്ന ക്ഷേമപെൻഷൻ 1100 രൂപയായി വർധിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തുനിന്നുയർന്ന രാഷ്ട്രീയ വെല്ലുവിളികൾക്ക് പിന്നാലെയാണ് പ്രഖ്യാപനം.
നേരത്തെ ഇത് 400 രൂപ മാത്രമായിരുന്നു. സംസ്ഥാനത്തെ 1,09,69,255 പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ്.
“സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം എല്ലാ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും, വിധവകൾക്കും ഇനി മുതൽ ₹400 ന് പകരം ₹1100 പെൻഷൻ ലഭിക്കുമെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” എന്ന് മുഖ്യമന്ത്രി ശനിയാഴ്ച എക്സിൽ കുറിച്ചു.
“2025 ജൂലൈ മാസം മുതൽ എല്ലാ ഗുണഭോക്താക്കൾക്കും പുതുക്കിയ പെൻഷൻ ലഭിക്കും. എല്ലാ മാസവും 10-ാം തീയതിക്കുള്ളിൽ എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യും.

പ്രതിപക്ഷത്തെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് തങ്ങൾ അധികാരത്തിലെത്തിയാൽ ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ക്ഷേമ പെൻഷൻ 400 രൂപയിൽ നിന്നും 1500 രൂപയാക്കും. വനിതകൾക്ക് മായ്-ബഹിൻ സമ്മാൻ യോജന ആനുകൂല്യമായി 2500 രൂപ നൽകും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകും. 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ.
ജനതാദൾ (യുണൈറ്റഡ്) ഉം നാഷണൽ ഡെമോക്രാറ്റിക് അലയൻസിലെ (എൻഡിഎ) സഖ്യകക്ഷികളും, രാഷ്ട്രീയ ജനതാദൾ (ആർജെഡി) ഉം കോൺഗ്രസും നയിക്കുന്ന പ്രതിപക്ഷ മുന്നണിക്കെതിരെ തങ്ങളുടെ നിലപാട് ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. ഒക്ടോബർ നവംബർ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
2025 മോദി ബിഹാറിൽ എത്തിയത്
അഞ്ച് തവണ
വെള്ളിയാഴ്ച, 2025 ലെ തന്റെ അഞ്ചാമത്തെ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ സിവാൻ സന്ദർശിച്ചു.
22 നഗര അടിസ്ഥാന സൗകര്യ പദ്ധതികൾ, ആറ് പുതിയ റോഡ് പദ്ധതികൾ, ഒരു റെയിൽ സംരംഭം, വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ രണ്ട് പുതിയ ട്രെയിനുകളുടെ ഉദ്ഘാടനം എന്നിവയുൾപ്പെടെ 5,736 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മധുര റെയിൽ ഫാക്ടറിയിൽ നിർമ്മിച്ച ആദ്യത്തെ ലോക്കോമോട്ടീവിന്റെ കയറ്റുമതിയും അനാച്ഛാദനം ചെയ്തു. "ബീഹാറിൽ നിർമ്മിച്ച എഞ്ചിൻ ഇനി ആഫ്രിക്കയിൽ ട്രെയിനുകൾ ഓടിക്കും, ഇതാണ് ബീഹാറിന്റെ പുതിയ ഐഡന്റിറ്റി," എന്നായിരുന്നു വാക്കുകൾ.
കള്ളം പറയാനും വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കാനും മാത്രമാണ് മോദി ബിഹാറിലെത്തുന്നതെന്നായിരുന്നു രാഷ്‌ട്രീയ ജനതാദൾ നേതാവും മുൻ ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മേദിയെ നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളുടെ ലിസ്റ്റും വായിച്ചു.
സൌജന്യങ്ങളുടെ പെരുമഴ
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ മിഷൻ ത്രിശൂൽ പ്രഖ്യാപിച്ച് ആർ എസ് എസ് വലിയ സർവ്വെകളുമായി നേരത്ത തന്നെ രംഗത്ത് ഇറങ്ങിയിരുന്നു. പ്രാദേശിക ശാഖകളെ ഉപയോഗിച്ച് സർവ്വെ നടത്തി ഏതൊക്കെ മേഖലയിലാണ് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുക എന്ന് പഠിക്കുകയായിരുന്നു ലക്ഷ്യം.
ജനപ്രതിനിധികളുടെ ആനൂകൂല്യങ്ങളിൽ വരെ നിതീഷ് സർക്കാർ വലിയ വ്യത്യാസം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) കീഴിൽ ഗ്രാമത്തലവന്മാർക്ക് (മുഖ്യമാർ) 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് സ്വതന്ത്രമായി അംഗീകാരം നൽകാൻ അനുമതി നൽകി. നേരത്തെ ഇത് 5 ലക്ഷം രൂപ വരെയായിരുന്നു.
പഞ്ചായത്ത് രാജ് സമ്പ്രദായത്തിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കുള്ള അലവൻസുകളിൽ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ചു. ജില്ലാ പരിഷത്ത് (ഇസഡ്‌പി) പ്രസിഡന്റിന്റെ പ്രതിമാസ അലവൻസ് 20,000 രൂപയിൽ നിന്ന് 30,000 രൂപയായി വർദ്ധിപ്പിച്ചു. ഇസഡ്‌പി വൈസ് പ്രസിഡന്റിന്റെ അലവൻസ് 10,000 രൂപയിൽ നിന്ന് 20,000 രൂപയായി ഉയർത്തി. ഗ്രാമ മുഖ്യമാർക്ക് 5000 രൂപ പ്രതിമാസം നൽകിയിരുന്നത് 7,500 രൂപയാക്കി.









0 comments