അമേരിക്കയുമായി ‘സമഗ്രവും സുന്ദരവുമായ’ വ്യാപാരകരാറുണ്ടാക്കാൻ ആഗ്രഹിക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ
വിപണി തുറന്നിടും ; ട്രംപിന്റെ പ്രഖ്യാപനം ശരിവച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി
അമേരിക്കൻ താൽപ്പര്യങ്ങൾക്ക് കീഴടങ്ങി വിപണി പൂർണമായും തുറന്നുകൊടുക്കാൻ ഇന്ത്യ സമ്മതിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ശരിവച്ച് കേന്ദ്രസർക്കാർ. അമേരിക്കയുമായി ‘സമഗ്രവും സുന്ദരവുമായ’ വ്യാപാരകരാറുണ്ടാക്കാൻ ആഗ്രഹിക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ ദേശീയമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഇന്ത്യൻ വിപണി ബലം പ്രയോഗിച്ച് തുറക്കുമെന്ന’ ട്രംപിന്റെ ഏകപക്ഷീയമായ പ്രസ്‌താവന ഇന്ത്യയുടെ പരമാധികാരത്തിന് എതിരല്ലേയെന്ന ചോദ്യത്തിന് ‘അമേരിക്കയുമായി സമഗ്രവും സുന്ദരവുമായ കരാറുണ്ടാക്കാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്. എന്തുകൊണ്ട് പാടില്ല ’എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുടെ കാർഷികമേഖല നിരുപാധികം തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ അമേരിക്കയും ട്രംപും ഉറച്ചുനിൽക്കുകയാണ്.
ജനിതകമാറ്റം വരുത്തിയ വിളകൾ, ആപ്പിളുകൾ, ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയവയ്‌ക്ക് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകൊടുക്കണമെന്നാണ് ആവശ്യം. വ്യാപാരകരാറിൽ ഈ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചാൽ രാജ്യത്തെ കോടിക്കണക്കിന് കർഷകരുടെ നിലനിൽപ്പ് അപകടത്തിലാകും. കൃഷിമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ മാത്രമേ ഈ വിഷയത്തിൽ തീരുമാനമെടുക്കുവെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ, നിർണായക വിഷയങ്ങളിൽ ഇന്ത്യയും അമേരിക്കയും ധാരണയിൽ എത്തിയതായും ജൂലൈ എട്ടിന് തന്നെ ഇടക്കാല കരാർ യാഥാർഥ്യമായേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കടക്കം ‘പ്രതികാരതീരുവ’ ഏർപ്പെടുത്താനുള്ള തീരുമാനം അമേരിക്ക ജൂലൈ എട്ട് വരെയാണ് മരവിപ്പിച്ചത്. സമയപരിധി നീട്ടാൻ സാധ്യതയില്ലെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്.









0 comments