ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് മോദി; ഇന്ന് യാത്ര തിരിക്കും


സ്വന്തം ലേഖകൻ
Published on Jul 02, 2025, 07:10 AM | 1 min read
ന്യൂഡൽഹി: പത്തു വർഷത്തിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശസന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്‌ച പുറപ്പെടും. രണ്ടു ഭൂഖണ്ഡങ്ങളിലായി ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ രാഷ്‌ട്രങ്ങളാണ് സന്ദർശിക്കുന്നത്. ബ്രസീലിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും മോദി സംസാരിക്കും. ബ്രസീലുമായി പ്രതിരോധ കരാറുകളും ഒപ്പിട്ടേക്കും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ പ്രതിരോധ സംവിധാനം, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഓഫ്‌ഷോർ പട്രോളിങ് വെസൽസ് തുടങ്ങിയവയിൽ ബ്രസീൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഘാനയിലേയ്‌ക്കാണ് ആദ്യം മോദി പോകുന്നത്. ജൂലൈ രണ്ട് മുതൽ മൂന്ന് വരെയാണ് സന്ദർശനം. മൂന്നിന് വൈകിട്ട് ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ എത്തുന്ന മോദി നാലുവരെ അവിടെ തുടരും. നാലിന് വൈകിട്ട് അർജന്റീനയിലെത്തും. തീവ്രവലത് പ്രസിഡന്റായ ജാവിയർ മിലിയുമായി ഉഭയകക്ഷി ചർച്ച നടത്തും. ശേഷം ജൂലൈ എട്ടു വരെ പ്രധാനമന്ത്രി ബ്രസീൽ സന്ദർശനം. തുടർന്ന് നമീബിയയിലേക്ക് പോകുന്ന മോദി അവരുടെ പാർലമെന്റിനെ അഭിസംബോധന ചെയ്യും.









0 comments