നാഗ്‌പുർ കലാപം ; 8 സംഘപരിവാറുകാർ പിടിയിൽ

നാഗ്പുര്‍ : മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗറിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്‌പി)അഴിച്ചുവിട്ട ആക്രമണസംഭവങ്ങളിൽ എട്ട് വിഎച്ച്‌പി, ബജരംഗ്‌ദൾ പ്രവർത്തകർ പിടിയിൽ. ബുധനാഴ്‌ച മഹൽ നാഗ്‌പുരിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു ഇവർ.
കോടതി ജാമ്യം അനുവദിച്ചു.നാഗ്പുരിൽ കര്‍ശന സുരക്ഷ തുടരുന്നു. സംഭവത്തിൽ ആറ് കേസ് രജിസ്റ്റര്‍ചെയ്തു. നാഗ്പുര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് മൈനോറിറ്റി ഡെമോക്രാറ്റിക് പാര്‍ടി നേതാവ് ഫഹീം ഖാനെ അറസ്റ്റുചെയ്‌തു. നാഗ്‌പുരിലെ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിൽ കര്‍ഫ്യൂ തുടരുകയാണ്.
അതേസമയം സംഘര്‍ഷത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോം വലിച്ചുകീറാന്‍ കലാപകാരികള്‍ ശ്രമിച്ചെന്ന വിവരം പുറത്തുവന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്‌പുരിലെ ചിറ്റ്‌നിസ് പാർക്കിൽ വിഎച്ച്‌പിയും ബജ്‌രംഗ്‌ദളും തിങ്കളാഴ്‌ച നടത്തിയ സമരമാണ് രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.









0 comments