ഓൺലൈനായി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ചു; മുംബൈ സ്വദേശിനിക്ക് നഷ്ടമായത് 18 ലക്ഷം രൂപ

cyber crime
മുംബൈ : ഓൺലൈനായി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച മുംബൈ സ്വദേശിനിക്ക് 18.5 ലക്ഷം രൂപ നഷ്ടമായി. 71കാരിക്കാണ് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ആദ്യമാണ് സംഭവം. ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്ന് പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ചപ്പോൾ വഡാല നിവാസിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുക മുഴുവൻ രണ്ട് ദിവസത്തിനുള്ളിൽ നഷ്ടപ്പെടുകയായിരുന്നു.
ആഗസ്ത് 4 ന്, പാൽ കമ്പനിയിലെ എക്സിക്യൂട്ടീവായ ദീപക് എന്ന് പരിചയപ്പെടുത്തിയ ഒരാൾ വയോധികയെ വിളിച്ചിരുന്നു. പാൽ ഓർഡർ ചെയ്യുന്നതിനായി വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് വയോധികയുടെ മൊബൈലിലേക്ക് ഒരു ലിങ്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കോൾ കട്ട് ചെയ്യാതെ ലിങ്കിൽ ക്ലിക്ക് ചെയ്യാനും കൂടുതൽ നിർദ്ദേശങ്ങൾ പാലിക്കാനും സ്ത്രീയോട് നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് സ്ത്രീ ലിങ്കിൽ ക്ലിക്ക് ചെയ്ത് കോളിൽ തുടർന്നെങ്കിലും ഏറെ സമയം പ്രതികരണമില്ലാതെ വന്നതോടെ കോൾ കട്ട് ചെയ്തു. അടുത്ത ദിവസവും ഇവർക്ക് വീണ്ടും ഫോൺ കോൾ ലഭിച്ചുവെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പതിവ് ബാങ്ക് സന്ദർശനത്തിനിടെ, തന്റെ ഒരു അക്കൗണ്ടിൽ നിന്ന് 1.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിക്കാരി കണ്ടെത്തി. കൂടുതൽ പരിശോധിച്ചപ്പോൾ തന്റെ മറ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമായതായി കണ്ടതോടെ പരാതി നൽകുകയായിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷമാണ് പണം നഷ്ടമായതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.









0 comments