മോദിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചു; വികടന്റെ വെബ്സൈറ്റ് പ്രവർത്തന രഹിതമാക്കി കേന്ദ്ര സർക്കാർ: റിപ്പോർട്ട്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചെന്നാരോപിച്ച് തമിഴ് മാസികയായ വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ പ്രവർത്തന രഹിതമാക്കിയതായി റിപ്പോർട്ട്. അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ കൈവിലങ്ങിൽ തിരികെ കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ഒരു കാർട്ടൂൺ വികടന്റെ ഓൺലൈൻ മാഗസിനായ 'വികടൻ പ്ലസ്' കഴിഞ്ഞ ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വികടൻ സൈറ്റ് പലയിടത്തും പലർക്കും പ്രവർത്തിക്കുന്നില്ല. അതേസമയം, വികടൻ വെബ്സൈറ്റ് പ്രവർത്തനരഹിതമാക്കിയതായി കേന്ദ്രസർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വികടൻ പ്രതിനിധികൾ അറിയിച്ചത്.
കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബിജെപി അനുകൂലികൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ വികടനെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ വികടൻ വെബ്‌സൈറ്റ് പലയിടത്തും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് വായനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വികടൻ വെബ്സൈറ്റ് ഇതുവരെ പ്രവർത്തനരഹിതമാക്കിയതായി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഈ കവർ ഫോട്ടോയുടെ പേരിൽ വെബ്‌സൈറ്റ് കേന്ദ്രസർക്കാർ പ്രവർത്തനരഹിതമാക്കിയാൽ അതിനെതിരെ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് വികടൻ അറിയിച്ചു.
വികടന്റെ വെബ്സൈറ്റ് പ്രവർത്തന രഹിതമാക്കിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപലപിച്ചു. അഭിപ്രായ പ്രകനത്തിന്റെ പേരിൽ മാധ്യമങ്ങൾ അടച്ചുപൂട്ടുന്നത് ജനാധിപത്യത്തിന് നല്ലതല്ല. ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവമാണിത്. വെബ്‌സൈറ്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അനുമതി നൽകണമെന്നും സ്റ്റാലിൻ കുറിച്ചു.









0 comments