അതിർത്തിയിൽ ദുരിത ജീവിതം: അവര്‍ക്ക് വേണം ബങ്കറുകള്‍

ബർക്കത്ത് ജാനെയും കുടുംബാംഗങ്ങളെയും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആശ്വസിപ്പിക്കുന്നു- ഫോട്ടോ: പി വി സുജിത്
എം പ്രശാന്ത്
Published on Jun 17, 2025, 12:14 AM | 1 min read
ഉറി (കശ്‌മീർ): നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശമായിട്ടും ഉറിയിലും സമീപഗ്രാമങ്ങളിലും ആവശ്യത്തിന് ബങ്കറുകൾ നിർമിക്കുന്നതിൽ അധികൃതർ കാട്ടിയ അലംഭാവത്തിന്റെ ഇരയാണ് 45കാരിയായ നർഗീസ് ബീഗം. രാത്രിയിൽ വാഹനത്തിൽ സുരക്ഷിതസ്ഥലത്തേക്ക് മാറാനുള്ള ശ്രമത്തിനിടെയാണ് പാക് ഷെല്ലാക്രമണത്തിൽ നർഗീസ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയോട് ചേർന്ന റസർവാനി ഗ്രാമത്തിലെ വീടിനടുത്ത് ബങ്കറുകൾ ഉണ്ടായിരുന്നെങ്കിൽ രാത്രിയിലെ അതിസാഹസിക യാത്ര നർഗീസിനും കുടുംബത്തിനും ഒഴിവാക്കാമായിരുന്നു.
ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സിപിഐ എം പ്രതിനിധി സംഘത്തോട് മകൾക്ക് സംഭവിച്ച അപകടം വിവരിക്കുമ്പോൾ അമ്മ ബർക്കത്ത് ജാൻ പലവട്ടം വിതുമ്പി. മെയ് ഏഴിന് രാത്രി ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാക് സേന അതിർത്തിയിലും നിയന്ത്രണരേഖയിലും ഷെല്ലാക്രമണം നടത്തി. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന ഭീതിയിൽ നർഗീസും കുടുംബവും രാത്രി തള്ളിനീക്കി. പകൽ രണ്ട് പെൺമക്കളെ 60 കിലോമീറ്റർ അകലെയുള്ള ബാരാമുള്ളയിലെ ബന്ധുവീട്ടിലേക്ക് നർഗീസ് പറഞ്ഞയച്ചു. റസർവാനിയിലെ വസതിയിൽനിന്ന് അധികം എത്തുംമുമ്പുതന്നെ വാഹനത്തിന് സമീപം ഷെല്ല് പൊട്ടി. ചീളുകൾ വാഹനം തുളച്ച് ഉള്ളിൽ കയറി. നർഗീസിനും ബന്ധുവായ ഹഫീസയ്‌ക്കും തലയ്‌ക്ക് പരിക്കേറ്റു. തൊട്ടടുത്ത പ്രാഥമിക ആശുപത്രിയിൽ മതിയായ ചികിത്സാ സൗകര്യമുണ്ടായില്ല. ആംബുലൻസിൽ ബാരാമുള്ളയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നർഗീസ് മരിച്ചു.
ബങ്കറുകളുടെ അഭാവമാണ് ഉറിയിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നൂറിൽ താഴെ മാത്രമാണ് ഉറിയിലും സമീപങ്ങളിലുമുള്ളത്. അയ്യായിരത്തിൽ കൂടുതൽ ബങ്കറുകളെങ്കിലും മേഖലയിൽ ആവശ്യമാണ്. ഇക്കാര്യത്തിലുള്ള ഇടപെടലാണ് നർഗീസിന്റെ അമ്മ ബർക്കത്ത് ജാൻ അഭ്യർഥിച്ചത്. ഇക്കാര്യങ്ങളില്‍ വേണ്ട ഇടപെടൽ നടത്താമെന്ന് ബർക്കത്തിനും ഗ്രാമവാസികൾക്കും സിപിഐ എം സംഘം ഉറപ്പു നൽകി.









0 comments