മണിപ്പുര്‍ കലാപം മൂന്നാംവര്‍ഷത്തിലേക്ക് ; 3ന് അടച്ചിടലിന് ആഹ്വാനംചെയ്ത് കുക്കി സംഘടനകള്‍

ഇംഫാൽ :
മണിപ്പുരിൽ 250ലേറെ പേരുടെ ജീവനെടുത്ത വംശീയകലാപം മൂന്നാംവർഷത്തിലേക്ക്. കലാപം തുടങ്ങി രണ്ടുവർഷമാകുന്ന മെയ് മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കാന്‍ സംഘടനകള്‍ ആഹ്വാനംചെയ്തു. വീടുകളിൽ കരിങ്കൊടി ഉയര്‍ത്താനും സോമി സ്റ്റുഡന്റ്സ് ഫെഡറേഷന്‍, കുക്കി സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് എന്നിവ ആവശ്യപ്പെട്ടു. ചുരാചന്ദ്പുരിലെ സ്മൃതികൂടീരത്തിൽ കൂട്ടപ്രാര്‍ഥന നടത്തും. മൂന്നിന് വേര്‍പിരിയൽദിനമായി ആചരിക്കുമെന്ന് ഇൻഡിജിനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം പ്രഖ്യാപിച്ചു. ഇംഫാലിൽ മെയ്ത്തീ സംഘടന സംസ്ഥാനത്തിന്റെ ഭാവി ചര്‍ച്ചചെയ്യാന്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്.
2023 മെയ് മൂന്നിനാണ് മണിപ്പുരിൽ മെയ്ത്തീ കുക്കി കലാപം തുടങ്ങിയത്. കലാപം നിയന്ത്രിക്കാനാത്ത എന്‍ ബിരേന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജിവച്ചതോടെ ഈവര്‍ഷം ഫെബ്രുവരി 13 മുതൽ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. രണ്ടുവര്‍ഷമായിട്ടും കലാപത്തീ കെട്ടടങ്ങിയിട്ടില്ലാത്ത സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുതവണപോലും എത്തിയില്ല.
രാഷ്ട്രപതിഭരണം പിന്‍വലിക്കണമെന്ന് ബിജെപി എംഎൽഎമാര്‍
മണിപ്പുരിലെ രാഷ്ട്രപതിഭരണം പിന്‍വലിച്ച് ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 21 എംഎൽഎമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. 13 ബിജെപി എംഎൽഎമാര്‍, 3 എൻപിപി, 3 നാഗാപീപ്പിള് ഫ്രണ്ട്, 2 സ്വതന്ത്ര എംഎൽഎമാരാണ് കത്തെഴുതിയത്.
രാഷ്ട്രപതിഭരണം മൂന്നുമാസം പിന്നിട്ടിട്ടും സമാധാനവും സാധാരണ ജീവിതവും ഉറപ്പാക്കുന്നതിൽ കാര്യമായ നടപടികളുണ്ടായിട്ടില്ലെന്ന് കത്തിൽ പറയുന്നു. വീണ്ടും സംഘര്‍ഷമുണ്ടാകുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്.









0 comments