മലയാളി വിദ്യാർഥികളെ തല്ലിച്ചതച്ച് ഡൽഹി പൊലീസ്; മോചിപ്പിച്ചത് എസ്‌എഫ്‌ഐയുടെ ഇടപെടലിൽ
![sfi]](https://images-prd.deshabhimani.com/sfi-1758899417781-274e87a8-0570-4cd8-bc80-c8f02d9fe4fd-900x506.webp)
മർദ്ദനമേറ്റ സുധിൻ, അഭിഷേക് എന്നിവർ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസിൽ എത്തി അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയുമായി സംസാരിക്കുന്നു
ന്യൂഡൽഹി: ചെങ്കോട്ട പരിസരത്ത് മലയാളി വിദ്യാര്‍ഥികളെ പൊലീസും സമീപവാസികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റി സാക്കിർ ഹുസൈൻ കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ കോഴിക്കോട് സ്വദേശി ഐ ടി അശ്വന്ത് (18), കാസർകോട് സ്വദേശി കെ സുധിൻ (18) എന്നിവർക്കാണ് മോഷണകുറ്റം ആരോപിച്ച് മർദനമേറ്റത്.
മുണ്ടുടുത്ത് ചെങ്കോട്ട പരിസരത്തെത്തിയ വിദ്യാർഥികളുടെ സംസാരഭാഷയും വേഷവും ശ്രദ്ധിച്ചെത്തിയ പരിസരവാസിയായ വഴിയോരകച്ചവടക്കാരന്‍ അശ്വന്തിന്റെ കൈയിലുള്ള ഐഫോൺ മോഷണവസ്തുവാണെന്ന് ആരോപിച്ച് ബഹളമുണ്ടാക്കി. അതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കൂട്ടത്തോടെ മര്‍ദിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ വിവരമറിയിച്ചെങ്കിലും ഇയാളും അക്രമികളുടെ കൂടെ ചേർന്ന് മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ കൈയ്യില്‍ നിന്നും ഫോൺ പൊലീസുകാരന്‍ വാങ്ങി അക്രമികൾക്ക് നല്‍കി. ഫോണ്‍ തിരിച്ചുവാങ്ങിയ അശ്വന്ത് സമീപത്തുണ്ടായിരുന്ന മറ്റൊരു പൊലീസ് എയ്‌ഡ്‌പോസ്റ്റിലേക്ക് ഓടിക്കയറി. എന്നാൽ അവിടെവച്ച് സത്യപ്രകാശ് എന്ന പൊലീസുകാരൻ ബൂട്ടിട്ട് ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. രണ്ടര മണിക്കൂറോളം മർദനം തുടർന്നു. ഹിന്ദി സംസാരിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. കുറ്റമേറ്റ് 20,000 രൂപ നൽകിയാൽ വെറുതേവിടാമെന്നും പറഞ്ഞു.
വിവരം അറിഞ്ഞ് എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് എയ്‌ഡ്‌പോസ്റ്റിലെത്തിയാണ് വിദ്യാർഥികളെ മോചിപ്പിച്ചത്. അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി വിദ്യാർഥികളുമായി സംസാരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ഡിജിപിക്കും മനുഷ്യാവകാശ കമീഷനും ഉൾപ്പെടെ പരാതി നൽകിയെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ പറഞ്ഞു. സിപിഐ എം രാജ്യസഭ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് ഡൽഹി പൊലീസ് കമീഷറോട് വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വി ശിവദാസൻ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.









0 comments