ദിവസം 10 മണിക്കൂർ; സ്വകാര്യമേഖലയിലെ ജോലി സമയം വർധിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം വർധിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനാണ് നീക്കം. 2017ലെ മഹാരാഷ്ട്ര ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തിയാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. അന്നത്തെ നിയമനിർമാണത്തിൽ ഏകദേശം അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്താൻ തൊഴിൽ വകുപ്പ് ഉദ്ദേശിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി. ആറ് മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്താൽ അര മണിക്കൂർ ഇടവേള നൽകണമെന്നും നിർദ്ദേശിക്കുന്നു. നിലവിൽ ഇത് അഞ്ച് മണിക്കൂറാണ്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഈ നിർണ്ണായക തീരുമാനം അവതരിപ്പിച്ചത്.
ഒരു ദിവസത്തെ പരമാവധി ഓവർടൈം 10ൽ നിന്ന് 12 മണിക്കൂറായി വർധിപ്പിക്കാനും സർക്കാർ നിർദേശിച്ചു. മൂന്നു മാസത്തിനുള്ളിൽ എടുക്കാവുന്ന ഓവർ ടൈം ജോലി സമയം 125ൽ നിന്ന് 144 മണിക്കൂർ ആക്കി. 20ൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിലാണ് ഇത് ബാധകമാകുക.
തൊഴിൽ സമയം വർധിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പുതിയ തൊഴിൽ സമയ വർധനവ് തൊഴിലാളികളെ അടിമകളാക്കുന്നതാണ് എന്നാണ് ഉയരുന്ന വിമർശനങ്ങൾ. കഴിഞ്ഞ ജൂണിൽ ആന്ധ്രപ്രദേശ് സർക്കാറും തൊഴിൽ സമയം 10 മണിക്കൂറാക്കി വർധിപ്പിച്ചിരുന്നു.









0 comments