പ്രധാനമന്ത്രിക്കും മൗനം
കേണൽ സോഫിയ ഖുറേഷിയെ അപമാനിക്കല്‍ ; മന്ത്രിയെ സംരക്ഷിച്ച് ബിജെപി സര്‍ക്കാര്‍ , സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഹൈക്കോടതി

ന്യൂഡൽഹി/ഭോപാല്‍
ഓപ്പറേഷൻ സിന്ദൂറിന്റെ മുഖമായ കേണൽ സോഫിയ ഖുറേഷിക്ക് നേരെ തീവ്ര വർഗീയ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രിയെ സംരക്ഷിച്ച് ബിജെപിയും സർക്കാരും. രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിട്ടും മന്ത്രി കുൻവർ വിജയ്‌ഷായെ പുറത്താക്കാൻ ബിജെപി സർക്കാർ തയ്യാറല്ല. പരാമർശത്തിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചതോടെ, വിവാദം അവസാനിച്ചെന്ന് വരുത്തിതീര്‍ക്കാനാണ് ബിജെപി നീക്കം. വിഷയത്തില്‍ സ്വമേധയാ ഇടപെട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപുർ ബെഞ്ച് കര്‍ശനമായി നിര്‍ദേശിച്ചതോടെ കേസെടുക്കേണ്ടിവന്നെങ്കിലും മന്ത്രിക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. കേസ് ദുര്‍ബലമാണെന്നും സര്‍ക്കാരിന്റെത് "വഞ്ചാനപരമായ' നിലപാടാണെന്നും ഹൈക്കോടതി വ്യാഴാഴ്ച തുറന്നടിച്ചു.
കേസില്‍ നിന്നും പിന്നീട് ഊരിപ്പോരാന്‍ സഹായിക്കുന്ന നിരവധി പഴുതുകള്‍ എഫ്ഐആറില്‍ ഉണ്ടെന്നും അന്വേഷണം ഹൈക്കോടതി കര്‍ശനമായി നിരീക്ഷിക്കുമെന്നും ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. "സംസ്ഥാന പൊലീസിന്റെ ഈ വിചിത്രമായ ഈ നീക്കത്തിന് പിന്നാല്‍ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താനുള്ള ശ്രമം ഈ ഘട്ടത്തില്‍ നടത്തുന്നില്ല, ഭാവി നടപടികളിൽ അതിനുള്ള ശ്രമം നടത്തുമന്നും ഡിവിഷന്‍ ബെഞ്ച് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രിക്കും മൗനം
കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്ന് ആക്ഷേപിച്ച മന്ത്രി വിജയ്‌ഷായ്‌ക്ക് സ്‌ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന മുൻകാലചരിത്രമുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ്‌സിങ് ചൗഹാന്റെ ഭാര്യ സാധനയ്ക്കും ബിജെപി നേതാവ് നിർമലാ ഭുരിയയ്‌ക്കും എതിരായ വിജയ്‌ഷായുടെ മോശം പരാമർശം വിവാദമായതോടെ 2013ൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്‌ക്കാൻ നിർബന്ധിതനായിരുന്നു.
രാജ്യസ്‌നേഹത്തിന്റെയും നാരീശക്തിയുടെയും വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്ന കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും മൗനംകൊണ്ട് വിജയ് ഷായെ സംരക്ഷിക്കുകയാണ്. ‘ഓപ്പറേഷൻ സിന്ദൂർ’ രാഷ്ട്രീയ നേട്ടമാക്കാൻ രാജ്യമെങ്ങും പ്രചാരണപരിപാടി സംഘടിപ്പിക്കുന്ന ബിജെപിക്ക് സ്വന്തം മന്ത്രിയുടെ വിദ്വേഷപ്രസംഗം കനത്തതിരിച്ചടിയായി.









0 comments