ആശങ്ക പങ്കുവച്ച് കശ്‌മീരി വിദ്യാർഥികളുടെ കുടുംബാംഗങ്ങള്‍
‘വിദ്യാര്‍ഥികള്‍ ബങ്കറിൽ കഴിയുന്നത് വെള്ളവും വെളിച്ചവുമില്ലാതെ’

അർമേനിയയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന വിദ്യാർഥികൾ
ഗുല്‍സാര്‍ നഖാസി
Published on Jun 19, 2025, 03:30 AM | 1 min read
ശ്രീനഗർ
ഇസ്രയേൽ കടന്നാക്രമണം രൂക്ഷമായതോടെ ഇറാനിലെ കശ്മീരി വിദ്യാർഥികളുടെ സുരക്ഷയിൽ കുടുംബാംഗങ്ങളിൽ കടുത്ത ആശങ്ക. തെഹ്‍റാനിലെയും മറ്റ് നഗരങ്ങളിലെയും സര്‍വകലാശാലകളിൽ പഠിക്കുന്ന ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നതാണ് ആവശ്യം. ദിവസങ്ങളായി വെള്ളവും വെളിച്ചവുമില്ലാതെയാണ് അനന്തരവൾ ബങ്കറിൽ കഴിയുന്നതെന്ന് ജമ്മു കശ്മീര്‍ കുൽഗാം സ്വദേശി മുഹമ്മദ് അയ്യൂബ് ‘ദേശാഭിമാനി’യോട് പറഞ്ഞു. ചില വിദ്യാർഥികളെ താരതമ്യേന സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എങ്കിലും കുറേയധികം വിദ്യാർഥികൾ ഏത് സമയവും ആക്രമണം നടക്കാവുന്ന സ്ഥലങ്ങളിൽ കഴിയുകയാണ്. ഫോണിൽ ബന്ധപ്പെടാനും ഇപ്പോൾ കഴിയുന്നില്ല –- അയ്യൂബ് പറഞ്ഞു. തെഹ്‌റാനിൽ നിന്ന് മകളെ ഖോം നഗരത്തിൽ അധികൃതര്‍ എത്തിച്ചുവെന്ന് മറ്റൊരു കുടുംബം പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി വിഷയം ചർച്ച ചെയ്‌തുവെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള അറിയിച്ചു. കശ്മീരി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നുവെന്ന് ഹുറിയത് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ് പറഞ്ഞു.
കശ്‌മീരിൽ നിന്ന് മാത്രം 1500ലധികം പേരാണ് തെഹ്‍റാനിലും മറ്റ് നഗരങ്ങളിലും പഠിക്കുന്നത്.







0 comments