സൈബർ തട്ടിപ്പ്; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് നഷ്ടമായത് 50 ലക്ഷം രൂപ

ജബൽപൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് ഡിജിറ്റൽ തട്ടിപ്പിലൂടെ 50 ലക്ഷം രൂപയോളം നഷ്ടമായി. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ അസിം അഹമ്മദാണ് തട്ടിപ്പിന് ഇരയായത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ യുവാവിൽ നിന്ന് പല തവണകളായി പണം കൈക്കലാക്കിയത്. അക്കൗണ്ട് 'ബാൻ' ചെയ്യുമെന്ന വ്യാജ ഭീഷണി നൽകിയായിരുന്നു ഡിജിറ്റൽ ബ്ലാക്ക്‌മെയിൽ.
ഒരുവർഷത്തിനിടയിൽ പലതവണയായി ഉപജീവനമാർഗ്ഗം നിലയ്ക്കുമെന്ന് ഭയന്ന് അസിം അഹമ്മദ് തട്ടിപ്പുകാർക്ക് പണം നൽകുകയായിരുന്നു. ഇത്തരത്തിൽ ആകെ 50 ലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ, അസിം ജബൽപുർ സൈബർ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ തട്ടിപ്പിന് പിന്നിൽ ആരാണെന്നും, വ്യാജ വിലക്കുകൾ എങ്ങനെയാണ് ഉണ്ടായതെന്നും കണ്ടെത്താൻ ഇൻസ്റ്റാഗ്രാം ടീമുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സൈബർ തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ സൈബറിടത്തിൽ നന്നായി ഇടപെടുന്നവർക്ക് പോലും തിരിച്ചറിയാനാകാത്ത തരത്തിലാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നതെന്നും പൊലീസ് പറയുന്നു.









0 comments