പബ്ലിക് ലൈബ്രറികൾക്കുള്ള കേന്ദ്രസഹായത്തിൽ വൻ ഇടിവ്

ന്യൂഡൽഹി : പബ്ലിക് ലൈബ്രറികൾക്കുള്ള ധനസഹായത്തിൽ 2014 മുതൽ വലിയ ഇടിവുണ്ടായതായി വി ശിവദാസൻ എംപി. കേന്ദ്രസാംസ്കാരികവകുപ്പിന് കീഴിൽ കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജാരാംമോഹൻറോയ് ഫൗണ്ടേഷനാണ് ഇന്ത്യയിലെമ്പാടുമുള്ള പബ്ലിക് ലൈബ്രറികൾക്ക് ധനസഹായം നൽകുത്. കേന്ദ്രബജറ്റിൽ നിന്നും വകയിരുത്തുന്ന തുകയിൽ നിന്നാണ് ഫൗണ്ടേഷൻ വായനശാലകൾക്ക് സഹായം നൽകി വരുന്നത്.
എന്നാൽ 2014 മുതൽ സഹായംലഭിക്കുന്ന ലൈബ്രറികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് വി ശിവദാസൻ എംപി പറഞ്ഞു. എംപിയുടെ ചോദ്യത്തിന് സാംസ്കാരികവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമായത്. 2014–15ൽ, 24,726 ലൈബ്രറികൾക്കാണ് സഹായം നൽകിയത്. ഇത് 2024 ആയപ്പോഴേക്കും 5320 ആയി. ലൈബ്രറിയുടെ എണ്ണത്തിൽ 80 ശതമാനത്തോളമാണ് ഇടിവുണ്ടായിരിക്കുന്നത്.
2015–16 (15,592), 2016–17 (17,494), 2017–18 (18,768), 2018–19 (12,733), 2019–20 (7,841), 2020–21 (22,250), 2021–22 (20,814), 2022–23 (3,625), 2023–24 (6,510), 2024–25 (5,320) എന്നിങ്ങനെയാണ് ഓരോ വർഷങ്ങളിലും സഹായം ലഭിച്ച ലൈബ്രറികളുടെ എണ്ണം. ഇതേ അവസ്ഥയാണ് അനുവദിച്ച തുകയുടെ കാര്യത്തിലുമുള്ളത്. 2014-15 ൽ അനുവദിച്ച തുക 59.41 കോടിയായിരുന്നു. ഈ തുക 2024-25 ൽ 12.4 കോടിയായി കുറഞ്ഞു. 80 ശതമാനത്തോളം കുറവാണ് അനുവദിച്ച തുകയിലുണ്ടായത്. 2014 മുതൽ തുക വർഷാവർഷം വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയാണുള്ളത്.
ലൈബ്രറികൾക്ക് ഫണ്ടുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്രസർക്കാർ നയം വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു. വായനശാലകൾക്ക് നൽകുന്ന കേന്ദ്രസഹായം വെട്ടിച്ചുരുക്കുന്ന നടപടി തിരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.









0 comments