മഴക്കെടുതി: തമിഴ്നാട്ടിൽ മരണം അഞ്ചായി

ചെന്നെെ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി. തിരുവാരൂരിൽ ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. നന്നിലത്ത് സ്വദേശി ജയന്തി (40) ആണ് മരിച്ചത്. തൂത്തുക്കുടിയിൽ സ്ഥിതി വഷളായതിനെത്തുടർന്ന് എൻ ഡി ആർ എഫ് സംഘം സ്ഥലത്തെത്തി. തൂത്തുക്കൂടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികളെ സ്ഥലത്ത് നിന്നും മാറ്റി.തിരുനെൽവേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെൽവേലി കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. നാഗപട്ടണത്ത് 15,000 ഏക്കറിൽ കൃഷി നാശം ഉണ്ടായി.ദക്ഷിണ ആൻഡമൻ കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടും. മറ്റന്നാൾ സെന്യാർ ചുഴലിക്കാറ്റ് ആയി മാറിയെക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട് . മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം, കേരളത്തിലും മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അറിയിപ്പിലുള്ളത് . തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും.









0 comments