'നോ മോർ കമന്റ്സ്': രാഹുലിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ കുഴങ്ങി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗുരുതമായ ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ കുഴങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് നേതൃത്വം സംരക്ഷിക്കുകയാണോ എന്ന ചോദ്യങ്ങൾക്ക് മുന്നിൽ പതറുകയായിരുന്നു വി ഡി സതീശൻ. പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ ശക്തമായതോടെ 'കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ' എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് കൈയ്യൊഴിഞ്ഞു.
രാഹുലിനെതിരെ ഒരിക്കൽ നടപടിയെടുത്തില്ലേ വീണ്ടും വീണ്ടും നടപടിയെടുക്കാനാകില്ലല്ലോ എന്നായിരുന്നു സതീശൻ പറഞ്ഞത്. പുറത്താക്കി എന്ന് പറയുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലുമെല്ലാം രാഹുൽ പങ്കെടുക്കുന്നുണ്ടല്ലോ എന്ന് ചോദ്യങ്ങൾ ഉയർന്നതോടെ സതീശൻ പതറുകയായിരുന്നു. 'പുറത്താക്കിയത് സംഘടനയല്ലേ. അപ്പോൾ കെപിസിസി അധ്യക്ഷനാണ് മറുപടി തരേണ്ടത്. അദ്ദേഹത്തോട് തന്നെ ചോദിക്കൂ, എന്നോട് ചോദിക്കേണ്ട' എന്നായിരുന്നു പ്രതികരണം.
യുഡിഎഫിന്റെ എംഎൽഎ ആയിട്ടാണ് പരിപാടികളിലെല്ലാം പങ്കെടുക്കുന്നത് എന്ന് കഴിഞ്ഞ ദിവസം വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞിരുന്നു. ഇത് പരാമർശിച്ച് മാധ്യമങ്ങൾ ചോദ്യം തുടർന്നു. യുഡിഎഫ് എംഎൽഎ ആയി പ്രചാരണങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിന് മറുപടി പറയാമല്ലോ എന്നായി മാധ്യമങ്ങൾ.
യുഡിഎഫ് എംഎൽഎ ആകുമ്പോൾ യുഡിഎഫ് നേതൃത്വം മറുപടി പറയേണ്ടേ എന്ന ചോദ്യത്തിൽ പ്രതിപക്ഷ നേതാവ് പ്രതിരോധത്തിലായി. രണ്ടു തവണ നടപടിയെടുക്കാനാവില്ല എന്ന് തന്നെ ആവർത്തിച്ച സതീശൻ ഒരുപാട് ആവേശം കാണിക്കല്ലേ എന്നും മാധ്യമങ്ങളോടായി പറഞ്ഞു.
പാലക്കാട് നഗരസഭ പിടിക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോൾ, അച്ചടക്കനടപടി നേരിട്ട രാഹുലിനെപ്പോലെ ഒരാളെ വെച്ച് വോട്ട് പിടിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.









0 comments