ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് സൃഷ്ടിക്കുന്ന നഷ്ടം നികത്താനെന്ന പേരിലാണ് നീക്കം
ഇൻഷുറൻസ് പ്രീമിയം കൂട്ടാൻ നീക്കം ; ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ നേട്ടം ഇല്ലാതാക്കും

ന്യൂഡൽഹി
ജിഎസ്‌ടി പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കൾക്ക് ലഭിക്കുമോയെന്ന ആശങ്കകൾക്കിടെ പ്രീമിയം തുക വർധിപ്പിക്കാനൊരുങ്ങി സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ. ഹെൽത്ത്– ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ 18 ശതമാനം ജിഎസ്‌ടി എടുത്തുകളഞ്ഞിരുന്നു. ഇതിന്റെ നേട്ടം ഗുണഭോക്താക്കളിലേക്ക് എത്തില്ലെന്ന് ഉറപ്പിക്കുംവിധമാണ് സ്വകാര്യ കമ്പനികൾ നീങ്ങുന്നത്.
ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് സൃഷ്ടിക്കുന്ന നഷ്ടം നികത്താനെന്ന പേരിൽ ഇൻഷുറൻസ് പ്രീമിയം തുകയിൽ അഞ്ചു ശതമാനം വരെ വർധന വരുത്താനാണ് കമ്പനികളുടെ നീക്കം. ജിഎസ്‌ടി ഒഴിവാക്കിയതിലൂടെ ഗുണഭോക്താക്കൾക്കുണ്ടാകുന്ന മെച്ചം ഗണ്യമായി വെട്ടികുറയ്ക്കുമിത്. പ്രീമിയം തുക വർധിപ്പിക്കുമെന്ന പ്രഖ്യാപനം പല കമ്പനികളും നടത്തിക്കഴിഞ്ഞു.
ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ നേട്ടം ഗുണഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കമ്പനികൾക്ക് നേട്ടമുണ്ടാക്കുന്ന സാഹചര്യം തടയണമെന്ന ആവശ്യവും സംസ്ഥാനങ്ങൾ ഉയർത്തി. ഇക്കാര്യം ഉറപ്പുവരുത്തുമെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തുക ഉയർത്തുന്നത്.









0 comments