ഇറാനിൽ നിന്ന് 100 ലധികം വിദ്യാർഥികളുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി

photo credit: @MEAIndia
ന്യൂഡൽഹി: ഇറാനിൽ നിന്ന് അർമേനിയയിലേക്ക് മാറ്റിയ 100ലധികം വിദ്യാർഥികളെയുമായി ആദ്യ വിമാനം വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിൽ എത്തി. ഇറാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെത്തുടർന്നാണ് വിദ്യാർഥികളെ ഒഴിപ്പിച്ചത്. വിദ്യാർഥികളെ അർമേനിയയിലേക്കാണ് ആദ്യം മാറ്റിയത്. തുടർന്ന് അവിടെ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. 110 പേരെയാണ് രാജ്യത്തെത്തിച്ചത്. ദൗത്യത്തിന് ' ഓപ്പറേഷൻ സിന്ധു ' എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഇസ്രയേലിന്റെ ആക്രമണം വർധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ആവശ്യമെങ്കിൽ രാജ്യംവിടാമെന്ന് ഇസ്രയേലും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവെൻ അസറാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യൻ വിദേശമന്ത്രാലയവുമായി ഏകോപനം നടക്കുന്നുണ്ട്. നയതന്ത്രജ്ഞർക്കും വിദേശ പൗരന്മാർക്കും കരമാർഗം രാജ്യംവിടാനുള്ള സൗകര്യം ഇസ്രയേൽ ഗതാഗത മന്ത്രാലയമാണ് ഒരുക്കുന്നത്. ജോർദാൻ അതിർത്തിയായ അലൻബി പാലം, ഈജിപ്തുമായുള്ള എലാത്ത് -–- തബ അതിർത്തികൾ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. കടൽമാർഗം വഴിയും ആവശ്യമുള്ളവർക്ക് രാജ്യം വിടാൻ സൗകര്യമൊരുക്കുമെന്നും റൂവെൻ അസർ പറഞ്ഞു.









0 comments