വിവാഹവുമായി ബന്ധപ്പെട്ട തർക്കം: കർണാടകത്തിൽ ടവറിനു മുകളിൽ കയറി ഭീഷണിയുമായി യുവാവ്

പ്രതീകാത്മകചിത്രം
ബംഗളൂരൂ : വിവാഹത്തെയും സ്വത്തിനെയും ചൊല്ലിയുള്ള കുടുംബ തർക്കത്തെത്തുടർന്ന് യുവാവ് മദ്യപിച്ച് ടെലികോം ടവറിനു മുകളിൽ കയറി. കർണാടകത്തിലെ വിജയപുരയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. 26കാരനായ യുവാവാണ് കുടുംബത്തിലെ തർക്കത്തെതുടർന്ന് ടവറിനു മുകളിൽ കയറി ഇരിപ്പുറപ്പിച്ചത്. താഴേക്ക് ഇറങ്ങാൻ വിസമ്മതിച്ച യുവാവ് ഏറെ നേരം ടവറിനു മുകളിൽ ഇരുന്നു.
ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ കുടുംബം അനുവദിക്കുന്നില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്താൽ കുടുംബസ്വത്തിൽ അവകാശം ലഭിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞതായും യുവാവ് ആരോപിച്ചു. മദ്യപിച്ചെത്തിയാണ് യുവാവ് ടവറിനു മുകളിൽ കയറിയത്. ഇതോടെ ഇയാൾ താഴേക്ക് വീഴുമെന്ന ആശങ്ക പ്രദേശത്ത് പരന്നു. ഒടുവിൽ വിജയപുര പൊലീസ് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഏകദേശം മുപ്പത് മിനിറ്റോളമാണ് യുവാവ് ടവറിനു മുകളിൽ ഇരുന്നത്.
വിജയപുരയിലെ കൊട്യാല നിവാസിയായ ശ്രീശൈല നാഗപ്പ രാമതീർത്ഥ എന്നയാളാണ് ടവറിനു മുകളിൽ കയറിയതെന്നാണ് വിവരം. ടിക്കോട്ട പട്ടണത്തിലാണ് ടവർ സ്ഥിതി ചെയ്യുന്നത്. താഴെയിറക്കിയ യുവാവ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.









0 comments