നാഷണൽ ഹെറാൾഡ് കേസ് ; രാഹുലും സോണിയയും പണംതട്ടി : ഇഡി

ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് തട്ടിപ്പുകേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിലേക്ക് (എജെഎൽ) പണമൊഴുക്കാൻ തട്ടിപ്പ് ഇടപാടുകൾ നടത്തിയെന്ന് ഇഡിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. കേസിൽ ഡൽഹി റൗസ് അവന്യൂ പ്രത്യേക കോടതിയിൽ വാദം തുടങ്ങിയ ആദ്യ ദിവസമാണ് ഇഡി കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചത്.

വാടകയുടെയും പരസ്യത്തിന്റെയും മറവിൽ എജെഎല്ലിന് ഫണ്ട് കൈമാറി. മാധ്യമപ്രവർത്തകൻ സുമൻ ദുബെ സോണിയയ്‌ക്കും ഓസ്‌കർ ഫെർണാണ്ടസ് രാഹുൽ ഗാന്ധിക്കും ഓഹരികൾ കൈമാറി. വൈകാതെ രാഹുൽ ഇവ തിരിച്ചുനൽകി. ഇവയെല്ലാം കടലാസിൽമാത്രം നടന്ന ഇടപാടുകളാണ്. എജെഎല്ലിന്റെ ആസ്‌തികളിലും പ്രവർത്തനങ്ങളിലും 2015വരെ പൂർണനിയന്ത്രണമുള്ള യഥാർഥ ഗുണഭോക്താക്കൾ സോണിയയും രാഹുലും മാത്രമായിരുന്നു. വാടകയായി ലഭിച്ച 142 കോടി രൂപയടക്കം അനധികൃത ഇടപാടുകളിലൂടെയാണ് സമ്പാദിച്ചത്. എങ്കിൽ വാടകയും പരസ്യ പേയ്‌മെന്റുകളും നൽകിയവരും പ്രതികളാകില്ലേയെന്ന് ജഡ്‌ജി വിശാൽ ഗോഗ്നെ ഇഡിയോട് ചോദിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അനുബന്ധ കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്നായിരുന്നു ഏജൻസിയുടെ മറുപടി. 142 കോടിരൂപ സോണിയയും രാഹുലും വ്യക്തിപരമായി വെളുപ്പിച്ച കള്ളപ്പണമാണെന്നും ഇഡി ആവർത്തിച്ചു. 2,000 കോടിയിലധികം രൂപ മൂല്യമുള്ള എജെഎല്ലിന്റെ ആസ്‌തികൾ രാഹുലും സോണിയയും അടക്കമുള്ള പ്രതികൾ ‘യങ് ഇന്ത്യൻ’ എന്ന തട്ടിപ്പ് കമ്പനി വഴി സ്വന്തമാക്കിയെന്നാണ് കേസ്. കേസിൽ ഇഡിയുടെ വാദം വ്യാഴാഴ്‌ചയും തുടരും.









0 comments