കോൺഗ്രസിന് ഇരട്ടപ്രഹരം

എം പ്രശാന്ത്
Published on Apr 16, 2025, 03:44 AM | 1 min read
ന്യൂഡൽഹി : ഭൂമി വെട്ടിപ്പ് കേസിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യംചെയ്‌ത ദിവസംതന്നെ നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതിചേർക്കപ്പെട്ടത് കോൺഗ്രസിന് ഇരട്ടപ്രഹരമായി. ഇഡി നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുമ്പോഴും രണ്ട് കേസുകളിലും ഗുരുതരമായ തട്ടിപ്പ് പ്രത്യക്ഷത്തിൽ തന്നെ പ്രകടം.
നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ അന്വേഷണം തടയാൻ പല വഴിക്കും കോൺഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം തുടരട്ടെയെന്ന നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസ് വെട്ടിലായി. ഇനി നിയമപരമായി കേസിനെ നേരിടുകയല്ലാതെ കോൺഗ്രസിന് മറ്റ് മാർഗമില്ല. അതേസമയം ഏറെ ഗുരുതരമായ കേസായിട്ടും ഇഡി നടപടികൾ ഇഴഞ്ഞുനീങ്ങിയത് കോൺഗ്രസ്–- ബിജെപി ഒത്തുകളിയുടെ ഭാഗമായിട്ടാണെന്ന ആക്ഷേപം എഎപി പോലുള്ള പ്രതിപക്ഷ പാർടികൾ ഉയർത്തിയിരുന്നു.
കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ 2000 കോടിയോളം വരുന്ന സ്വത്തുവകകൾ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വളഞ്ഞ വഴിക്ക് സ്വന്തമാക്കിയതാണ് കേസിനാധാരം. അയ്യായിരത്തോളം സ്വാതന്ത്ര്യസമര സേനാനികൾ ചേർന്ന് 1938 ൽ രൂപീകരിച്ച അസോസിയേറ്റഡ് ജേർണൽസ് എന്ന സ്ഥാപനമാണ് നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്.
പത്രം നടത്തുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനുണ്ടായ വീഴ്‌ച കാരണം 2008 ൽ പത്രം പൂട്ടി. 2011 ജനുവരിയിൽ സോണിയയും രാഹുലും ഡയറക്ടർമാരായുള്ള യങ്‌ഇന്ത്യൻ എന്ന കമ്പനി വെറും 50 ലക്ഷം രൂപയ്‌ക്ക് അസോസിയേറ്റഡ് ജേർണൽസിന്റെ 99 ശതമാനം ഓഹരിയും സ്വന്തമാക്കി. ഏറ്റെടുക്കൽ എജെഎല്ലിന്റെ ഓഹരി ഉടമകൾ അറിഞ്ഞില്ല.
ഓഹരി ഏറ്റെടുക്കൽ ക്രിമിനൽ ഉദ്ദേശ്യത്തോടെയാണെന്ന് 2015 ൽ ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നിട്ടും കേസ് നടപടികൾ വീണ്ടും പത്ത് വർഷത്തോളം നീണ്ടു. റോബർട്ട് വധ്രക്കെതിരായ ഭൂമിയിടപാട് കേസും ഗൗരവസ്വഭാവമുള്ള താണ്.









0 comments