സംഭവം 1995നും 2014നും ഇടയിൽ
"ധര്‍മസ്ഥലയില്‍ സ്‍ത്രീകളുടെ കൂട്ടക്കൊല' ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും

ധർമസ്ഥല
പത്തു വർഷംമുമ്പ് നിരവധി സ്‌ത്രീകളെ കൊന്ന് കുഴിച്ചിടാൻ സഹായിച്ചുവെന്ന ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിച്ചേക്കും. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ നാഗലക്ഷ്‌മി ചൗധരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളി നിലവിൽ രഹസ്യ കേന്ദ്രത്തിലാണ്. ഇയാൾക്ക് സംരക്ഷണം നൽകണമെങ്കിൽ വ്യക്തിവിവരം നൽകണമെന്ന് അഭിഭാഷകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം 1995നും 2014നും ഇടയിൽ
ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങാടി താലൂക്കിലെ നേത്രാവതി നദിക്ക് സമീപത്തെ ക്ഷേത്രനഗരമാണ് ധർമസ്ഥല. ശ്രീമഞ്ജുനാഥ ക്ഷേത്രം പ്രശസ്‌ത തീർഥാടന കേന്ദ്രമാണ്. ഇവിടെ 1995നും 2014നും ഇടയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നിർബന്ധിതനായി എന്നാണ് മുൻ ശുചീകരണ തൊഴിലാളി കഴിഞ്ഞ നാലിന് ധർമസ്ഥല പൊലീസിൽ നൽകിയ പരാതിയിലുള്ളത്. നേത്രാവതി നദിക്ക് സമീപമാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചതെന്നും അവയിൽ പലതും ബലാത്സംഗം ചെയ്‌ത് കൊന്നവയാണെന്നും അയാൾ ആരോപിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 211 (എ) പ്രകാരം ധർമസ്ഥല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തുടർനടപടി ആരംഭിച്ചിട്ടില്ല. 2003ൽ ധർമസ്ഥലയിൽ കാണാതായ എംബിബിഎസ് വിദ്യാർഥി അനന്യ ഭട്ടിന്റെ അമ്മ സുജാത ഈ വെളിപ്പെടുത്തലിനുപിന്നാലെ പരാതി നൽകി. കഴിഞ്ഞ 11 ന്, പരാതിക്കാരൻ സ്വയം പുറത്തെടുത്തതായി അവകാശപ്പെട്ട് ചില അസ്ഥികൂട അവശിഷ്‌ടങ്ങൾ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കി. രഹസ്യ മൊഴിയും നൽകി.









0 comments