ധര്‍മസ്ഥല ; "സാക്ഷിയെ എസ്ഐടി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി'


വിനോദ് പായം
Published on Aug 03, 2025, 02:20 AM | 1 min read
ധര്‍മസ്ഥല
ധർമസ്ഥല വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്‍പെക്‍ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വെളിപ്പെടുത്തൽ നടത്തിയ സാക്ഷിയുടെ അഭിഭാഷകൻ. ഉത്തര കന്നഡ സിർസി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും എസ്ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡ പരാതി പിൻവലിക്കാനായി സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് കർണാടക ആഭ്യന്തര വകുപ്പിന് പരാതി നൽകി. താൻ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പരാതി നൽകിയത് സമ്മർദം മൂലമാണെന്ന് സാക്ഷിയെ കൊണ്ട് പറയിച്ച് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു. അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മഞ്ജുനാഥ ഗൗഡയെ ഉടൻ അന്വേഷണസംഘത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആക്‍ഷൻ കമ്മിറ്റി ഭാരവാഹി ടി ജയന്ത് ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കുമെന്ന് എസ്ഐടി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
തിരച്ചിൽ തുടരും
ധർമസ്ഥലയിൽ പത്തു വർഷം മുമ്പ് സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന് സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് ആറാം ദിനവും തിരച്ചിൽ തുടർന്നു.ശനി ഉച്ചയോടെ ധർമസ്ഥല സുബ്രഹ്മണ്യ റോഡരികിലെ 9, 10 പോയിന്റുകളിൽ മണ്ണ് നീക്കി പരിശോധിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് തിരച്ചി ലിനെ ബാധിക്കുന്നുണ്ട്. തിങ്കളാഴ്ച പകൽ 11ന് പതിനൊന്നാം പോയിന്റിൽ തിരച്ചിൽ തുടരും.









0 comments