വിഘ്നേഷിന്റെ ശ്രദ്ധ നയൻതാരയിൽ മാത്രം, സിനിമയ്ക്ക് നഷ്ടമുണ്ടാക്കി: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

ചെന്നൈ : നടി നയൻതാരയിൽ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് ഒരു കോടി ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തത്. ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് ഫയൽ ചെയ്തത്.
സംവിധായകൻ വിഘ്നേഷ് ശിവന്റേത് തികച്ചും അൺപ്രൊഫഷണൽ ആയ സമീപനമാണെന്നും ചിത്രീകരണസമയത്ത് മുഴുവൻ വിഘ്നേഷ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് നയൻതാരയിൽ മാത്രമായിരുന്നുവെന്നും ധനുഷ് ആരോപിച്ചു. ഇത് കാരണം ചിത്രത്തിന് വലിയ നഷ്ടമുണ്ടായെന്നും ധനുഷ് ഹർജിയിലെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
വിഘ്നേഷ് ശിവൻ ചിത്രീകരണത്തിനിടെ നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചെന്നും മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അവഗണിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നയൻതാര ഉള്ള സീനുകൾ വീണ്ടും വീണ്ടും റീടേക്ക് എടുത്തെന്നും നയൻതാര മാത്രമാണ് മികച്ചതായി പെർഫോം ചെയ്യുന്നതെന്ന് കാണിക്കാനാണ് വിഘ്നേഷ് ശ്രമിച്ചതെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കിയ നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ എന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ രംഗങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്നു കാണിച്ചാണ് ധനുഷ് കേസ് നൽകിയത്. ചിത്രത്തിലെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാണിച്ച് പരാതി നൽകിയതിനുപിന്നാലെ ധനുഷിനെതിരെ ആരോപണങ്ങളുമായി നയൻതാരയും രംഗത്തെത്തിയിരുന്നു. പത്തുകോടി രൂപയുടെ വക്കീൽ നോട്ടീസാണ് ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെ ധനുഷ് നയൻതാരയ്ക്ക് നൽകിയത്. കഴിഞ്ഞ നവംബറിലാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങിയത്.









0 comments