2015 ലും 2020 ലും ഗംഭീര വിജയം; ആം ആദ്മിക്കേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസിന്റെ പങ്ക്

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാള്‍ അധികാരം നിലനിര്‍ത്തുമോ അതോ ഡല്‍ഹിയില്‍ ബിജെപി ഭരണം പിടിക്കുമോ എന്ന നിര്‍ണായക രാഷ്ട്രീയ ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ എഎപി അടിപതറുന്നു എന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയായി നാലാം തവണയും അധികാരത്തിലെത്തുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷിക്കുന്ന അരവിന്ദ് കെജരിവാള്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് . ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പിന്നിലാണെന്ന് ഫലങ്ങള്‍ പറയുന്നു. 2015ലും 2020 ലും ഡല്‍ഹിയില്‍ മിന്നുന്ന വിജയം കാഴ്ചവെച്ച പാര്‍ട്ടിയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നില്‍ അടിപതറിയിരിക്കുന്നത്. കോണ്‍ഗ്രസും ഇതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എഎപിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്.
ന്യൂനപക്ഷദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീവ്രശ്രമം. അരവിന്ദ് കെജരിവാളിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ മോദിയേക്കാള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു മുന്നില്‍ നിന്നത് എന്നതായിരുന്നു സത്യം.
അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കവെ തമ്മിലടിക്കു എന്ന് ഒമര്‍ അബ്ദുള്ളയും ട്വീറ്റ് ചെയ്തിരിക്കുന്നു. ബിജെപി എന്ന വലിയ ശത്രുവിനെ തുരത്താതെ ആംആദ്മി കോണ്‍ഗ്രസ് അധികാര വടംവലിയുടെ പ്രതിഫലനമാണിപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകുന്നത്.
എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ ബിജെപി മുന്നേറുന്ന കാഴ്ചയായിരുന്നു കാണാനായത്. 70 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ നിലവില്‍ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് 42 സീറ്റിലേക്കെത്തുകയും എന്നാല്‍ ആംആദ്മി പാര്‍ട്ടി 28 ലേക്ക്
ചുരുങ്ങുകയുമായിരുന്നു.
2015 മുതല്‍ സംസ്ഥാനം ഭരിക്കുന്ന എഎപിയെ പലതരത്തിലും വീര്‍പ്പുമുട്ടിച്ചിരുന്ന കേന്ദ്ര ബിജെപി പലവിധ ഗൂഢരാഷ്ട്രീയ നീക്കങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയിരുന്നു. അതിനൊപ്പം കോണ്‍ഗ്രസും എഎപിക്കെതിരെ തിരിഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കനുകൂലമായി മാറുകയായിരുന്നു
45 മുതല്‍ 55 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും നേടാത്ത കോണ്‍ഗ്രസിനും ചെറിയ സാധ്യതകള്‍ എക്‌സിറ്റ് പോള്‍ പ്രവചിച്ചു. 31 സീറ്റുകള്‍ 2013 ല്‍ നേടിയ ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലെത്താനായിരുന്നില്ല. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് മാത്രം അകലയായിരുന്നെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ 28 സീറ്റ് നേടിയ ആപ്പ് കോണ്‍ഗ്രസിന്റെ എട്ട് സീറ്റും ചേര്‍ത്ത് അധികാരത്തില്‍ വരികയായിരുന്നു.
ബിജെപിയെ പുറത്താക്കാനുള്ള രാഷ്ട്രീയ നീക്കമെന്നത് പ്രകീര്‍ത്തിക്കപ്പെട്ടു. 49 ദിവസം മാത്രം അധികാരത്തിലിരുന്ന ആംആദ്മി ലോക്പാല്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാകാത്തതിനാല്‍ രാജിവെയ്ക്കുകയായിരുന്നു. എന്നാല്‍, ആ രാജിവെയ്ക്കലിന്റെ പ്രതിഫലനം ചെറുതായിരുന്നില്ല. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റ് ആപ്പ് നേടി. ബിജെപി മൂന്ന് സീറ്റില്‍ ജയിച്ചു.
കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും വിജയിക്കാത്ത തെരഞ്ഞെടുപ്പായിരുന്നു അത്. 2020 ലും 70 ല്‍ 62 സീറ്റ് നേടി ആംആദ്മി തങ്ങളുടെ ജൈത്രയാത്ര തുടരുകയായിരുന്നു. ബിജെപി എന്നാല്‍ 2015 ലെ മൂന്ന് സീറ്റില്‍ നിന്നും എട്ടിലേക്കെത്തിയിരുന്നു .അപ്പോഴും കോണ്‍ഗ്രസ് പൂജ്യത്തില്‍ ഒതുങ്ങി.
കോണ്‍ഗ്രസിന്റ ജനവിരുദ്ധ ഭരണവും ഒപ്പം ആം ആദ്മി പാര്‍ട്ടിയുടെ വ്യത്യസ്തമായ സമീപനവും നയവും രാഷ്ട്രീയ നീക്കങ്ങളും കോണ്‍ഗ്രസിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനായി ഡല്‍ഹി ജനതയെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും 2025 ലേക്കെത്തുമ്പോള്‍ ചരിത്രം മാറുകയാണ്.
ഡല്‍ഹി മണ്ഡലത്തില്‍ കെജരിവാളിനെതിരായി മുന്‍ പശ്ചിമ ബംഗാള്‍ എംപി പര്‍വേഷ് സാഹിബാണ് മത്സരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് എംപി സന്ദീപ് ഡിക്ഷിതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കല്‍ക്കാജി മണ്ഡലത്തില്‍ മുഖ്യമന്ത്രി അതിഷി മുന്‍ സൗത്ത്ഡ ല്‍ഹി ബിജെപി എംപി രമേഷ് ബിദൂരിയോടാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ അല്‍ക്ക ലംബയാണ് കല്‍ക്കാജിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി.
മുന്‍കാലങ്ങളില്‍ എക്സിറ്റ് പോളിനെ തള്ളി മുന്നോട്ടുവന്ന ചരിത്രമാണ് എഎപിയ്ക്കുള്ളത്. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമെന്നുതന്നെയാണ് എഎപി ഇപ്പോഴും കരുതുന്നത്.
2013ല്‍ തൂക്കുസഭ ഉണ്ടാകുമെന്നും 2015 ലും 2020 ലും വളരെ കടുത്ത മത്സരങ്ങള്‍ എഎപിയ്ക്ക് നേരിടേണ്ടി വരുമെന്നായിരുന്നു എക്സിറ്റ് ഫലം. എന്നാല്‍ ഈ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ ആം ആദ്മി തൂത്തുവാരുകയായിരുന്നു









0 comments