print edition ഡൽഹി സ്ഫോടനം: എംബിബിഎസ് വിദ്യാർഥി അറസ്റ്റിൽ


സ്വന്തം ലേഖകൻ
Published on Nov 16, 2025, 01:10 AM | 1 min read
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റുകൾ തുടർന്ന് എൻഐഎ. ‘വൈറ്റ് കോളർ ഭീകര സംഘ’ത്തിലെ ഡോക്‌ടർമാർ പ്രവർത്തിച്ചിരുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. ജാനിസുർ അലാം എന്ന നിസാർ അലാമിനെ സ്വദേശമായ പശ്ചിമ ബംഗാളിൽ നിന്നാണ് പിടികൂടിയത്. ഭീകരരുമായി ബന്ധം പുലർത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.
സർവകലാശാലയിലെ രണ്ട് ഡോക്‌ടർമാരെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനം നടത്തിയ ഡോ. ഉമറുമായും ഭീകര സംഘത്തിലെ മുസമിലുമായും ബന്ധമുണ്ടായിരുന്ന മുഹമ്മദ്, മുസ്‌താകിം എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. ഇതിലൊരാൾ സ്‌ഫോടന ദിവസം ഡൽഹിയിലുണ്ടായിരുന്നെന്നും എയിംസിൽ അഭിമുഖത്തിന് വന്നതാണെന്നും റിപ്പോർട്ടുണ്ട്. സർവകലാശാലയിൽ മുൻപ് ജോലിചെയ്ത പഞ്ചാബ് പത്താന്‍കോട്ട് സ്വദേശിയായ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാസവസ്‌തുക്കൾ വിൽക്കുന്ന ദിനേശിനെയും ഹരിയാനയിൽനിന്ന് കസ്റ്റഡിയിലെടുത്തു.
ഉമർ ബോംബ് വിദഗ്‌ധന്‍
രണ്ട് കിലോയിലധികം അമോണിയം നൈട്രേറ്റും പെട്രോളിയവും മറ്റ് സ്‌ഫോടന വസ്തുക്കളും ചേർത്താണ് ചെങ്കോട്ടയ്‌ക്ക് മുന്നിൽ ഉമർ നബി ചാവേറാക്രമണം നടത്തിയതെന്ന് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ച 52ലധികം സാന്പിളുകൾ പരിശോധിച്ചാണ് കണ്ടെത്തൽ. ബോംബുകളുണ്ടാക്കുന്നതിൽ ഉമർ വിദഗ്‌ധനായിരുന്നെന്നും വിവരമുണ്ട്. ചെങ്കോട്ടയ്‌ക്ക് സമീപം മൂന്ന് മണിക്കൂറോളം കാർ നിർത്തിയിട്ടിരുന്ന ഉമർ പറുത്തിറങ്ങിയിരുന്നില്ല. ഇൗ സമയത്താണോ സ്‌ഫോടകവസ്‌തു ഉണ്ടാക്കിയതെന്നും അന്വേഷിക്കുന്നുണ്ട്.









0 comments