ഡൽഹി സ്ഫോടനം: പ്രദേശത്ത് നിന്ന് സ്ഫോടകവസ്തുക്കളുടെ സാമ്പിളും വെടിത്തിരകളും കണ്ടെത്തി

delhi blast forensic

PHOTO CREDIT: ANI

വെബ് ഡെസ്ക്

Published on Nov 12, 2025, 08:13 AM | 1 min read

ഡൽഹി: ഡൽഹി സ്ഫോടന സ്ഥലത്ത് നിന്ന് രണ്ട് വ്യത്യസ്ത തരം സ്ഫോടകവസ്തുക്കളുടെ സാമ്പിളുകളും ഉപയോ​ഗിക്കാത്ത രണ്ട് വെടിത്തിരകളും കണ്ടെടുത്തു. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.


സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഉപയോ​ഗിക്കാത്ത വെടിത്തിരകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു തിരിച്ചറിയാത്ത സ്ഫോടകവസ്തുവിന്റെയും സാധ്യതയുള്ള അംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു. ലബോറട്ടറി പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് തരം വസ്തുവാണെന്ന് വ്യക്തമാകൂ.


40-ലധികം സാമ്പിളുകളാണ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും സംഘം ശേഖരിച്ചത്. എല്ലാ സാമ്പിളുകളും എഫ്എസ്എൽ ലബോറട്ടറിയിലേക്ക് അയച്ചു. വരും ദിവസങ്ങളിൽ അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഫോടനത്തിന്റെ സ്വഭാവവും ഉപയോഗിച്ച വസ്തുക്കളും നിർണ്ണയിക്കും.


തിങ്കളാഴ്ച വൈകുന്നേരം ന്യൂഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 മരണം റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പൂർണ വൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അരിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home