സിപിഐ പാർടി കോൺഗ്രസിന് ഇന്ന് സമാപനം ; കൂടുതൽ വനിതകളും ചെറുപ്പക്കാരും നേതൃത്വത്തിലെത്തും

ചണ്ഡിഗഡിൽ സിപിഐ പാർടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള പ്രതിനിധികൾ ഫോട്ടോ: പി വി സുജിത്

AKSHAY K P
Published on Sep 25, 2025, 03:56 AM | 1 min read
ചണ്ഡിഗഡ്
കുടുതൽ സ്‌ത്രീകളും ചെറുപ്പക്കാരും നേതൃത്വത്തിലെത്തുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം ആനി രാജ പറഞ്ഞു. പാർടി പരിപാടികൾ പുതുക്കുന്നതിന്റെ ഭാഗമായി പ്രോഗ്രാം കമീഷന് രൂപം നൽകുമെന്നും അവർ പറഞ്ഞു. സിപിഐ 25–ാം പാർടി കോൺഗ്രസിന്റെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. പാർടി കോൺഗ്രസിന്റെ നാലാം ദിവസമായ ബുധനാഴ്‌ച മൂന്ന് റിപ്പോർട്ടുകളിൽ പ്രതിനിധികൾ കമീഷനുകളായി തിരിഞ്ഞ് ചർച്ച നടത്തി. ചർച്ചകളിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകളിൽ വരുത്തിയ ഭേദഗതികൾ പാർടി കോൺഗ്രസ് അംഗീകരിച്ചു.
രാഷ്‌ട്രീയ പ്രമേയത്തിലുള്ള ചർച്ചയ്‌ക്ക് ഡി രാജ, അമർജിത് കൗർ, ബിനോയ് വിശ്വം, നാഗേന്ദ്ര നാഥ് ഓജ, പല്ലബ് സെൻഗുപ്‌ത, സാംബശിവ റാവു എന്നിവർ നേതൃത്വം നൽകി. കെ നാരായണ, രാമകൃഷ്‌ണ പാണ്ഡെ, രാംനരേഷ് പാണ്ഡെ, സ്വപൻ ബാനർജി, എ വനജ, അരവിന്ദരാജ് സ്വരൂപ്, പ്രകാശ് ബാബു എന്നിവർ സംഘടനാ റിപ്പോർട്ടിലുള്ള ചർച്ചയ്‌ക്കും ഡോ. ബി കെ കാംഗോ, ആനി രാജ, ഡോ. ഗിരീഷ് ശർമ, അസീസ് പാഷ, ബന്ദ് സിങ് ബ്രാർ, പി സന്തോഷ് കുമാർ എന്നിവർ രാഷ്‌ട്രീയ അവലോകന കമീഷനിലെ ചർച്ചയ്‌ക്കും നേതൃത്വം നൽകി.
വിവിധ പ്രമേയങ്ങളും പാർടി കോൺഗ്രസിൽ അവതരിപ്പിച്ചു. ബുധനാഴ്‌ച രാത്രി ദേശീയ കൗൺസിൽ, എക്‌സിക്യൂട്ടീവ് യോഗവും ചേർന്നു. സമാപന ദിവസമായ വ്യാഴാഴ്‌ച പാർടി കോൺഗ്രസ് പുതിയ ദേശീയ കൗൺസിലിനെ തെരഞ്ഞെടുക്കും. തുടർന്ന് കൗൺസിൽ ചേർന്ന് പുതിയ എക്‌സിക്യൂട്ടീവിനെയും ജനറൽ സെക്രട്ടറിയെയും സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുക്കും. ഉച്ചയോടെ കൊടിയിറങ്ങും.
ഫെഡറലിസം അപകടത്തിൽ
ഇന്ത്യയിൽ ഫെഡറലിസം അപകടത്തിലെന്ന് സിപിഐ 25–ാം പാർടി കോൺഗ്രസ്. ഇടതുപക്ഷ, ജനാധിപത്യ കക്ഷികളുമായും പ്രാദേശിക പാർടികളുമായും ചേർന്ന് ഫെഡറലിസം സംരക്ഷിക്കുന്നതിനുള്ള ബഹുജന പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുമെന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കി. വൈദ്യുതി, പ്രതിരോധം തുടങ്ങിയ മേഖലയിലെ സ്വകാര്യ വൽക്കരണം, തൊഴിലുറപ്പ് പദ്ധതിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടൽ, ദളിത്– ആദിവാസി വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്നിവയ്‌ക്കെതിരെയും പ്രമേയങ്ങൾ പാസാക്കി.









0 comments