സിഎംആർഎൽ കേസ്: എസ്എഫ്‌ഐഒ ഉറപ്പ് പാലിച്ചില്ല; വിമർശിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സിഎംആർഎൽ കേസിൽ എസ്എഫ്ഐഒയോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. കേസിൽ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്ത് കൊണ്ട് പാലിച്ചെന്ന് ജഡ്ജ് സുബ്രഹ്‌മണൻ പ്രസാദ് ചോദിച്ചു.
കമ്പനി ഉൾപ്പെട്ട കേസിൽ കോടതി നിർദേശം ലംഘിച്ച് കുറ്റപത്രം സമർപ്പിച്ച എസ്‌എഫ്‌ഐഒ നടപടിക്കെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കമ്പനി നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് എവിടെയും സമർപ്പിക്കരുതെന്ന കോടതി നിർദേശം നിലനിൽക്കെ കുറ്റപത്രം സമർപ്പിച്ച് പ്രോസിക്യൂഷൻ നടപടിയിലേക്ക് കടന്നത് കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്ന് സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. കോടതി നിർദേശം ലംഘിച്ച് എസ്‌എഫ്‌ഐഒ മാർച്ച് 29നാണ് കുറ്റപത്രം നൽകിയത്.
അതേസമയം സിഎംആർഎൽ– എക്‌സാലോജിക് വിഷയത്തിൽ എസ്എഫ്‌ഐഒ റിപ്പോർട്ടിലെ തുടർ നടപടികൾ മെയ് 23ന് നാല് മാസത്തേക്ക് കൂടി കേരള ഹൈക്കോടതി തടഞ്ഞിരുന്നു. സമൻസ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. നേരത്തെ രണ്ട് മാസത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി വിലക്കിയിരുന്നു.
സിഎംആർഎൽ– എക്‌സാലോജിക് കരാറിനെതിരായ എസ്എഫ്ഐഒ നടപടി ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആർഎല്ലിനോടും കേന്ദ്ര സർക്കാരിനോടും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.









0 comments