ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ നിന്ന് കേന്ദ്ര സർക്കാർ വെട്ടിയത് 3,000 കോടിയിലധികം; 1 മുതല്‍ 8 വരെയുള്ള പ്രീ-മെട്രിക്കും നിർത്തലാക്കി

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പുകളില്‍ 3,000 കോടി രൂപ വെട്ടിക്കുറച്ച് നരേന്ദ്രമോദി സര്‍ക്കാര്‍. ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി പിന്‍വലിച്ചതായും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് ബജറ്റില്‍ നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ 3,000 കോടി രൂപ വെട്ടിക്കുറച്ചതായി കേന്ദ്രന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. അഞ്ച് വര്‍ഷത്തിനിടെ 10,432.53 കോടി സ്‌കോളര്‍ഷിപ്പിനായി അനുവദിച്ചപ്പോള്‍, 7,369.95 കോടി മാത്രമാണ് വിതരണം ചെയ്തത്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള നിരവധി സാമ്പത്തിക സഹായ പദ്ധതികള്‍ നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ ഭാവിയില്‍ നടപ്പാക്കാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും മറുപടിയിലുണ്ട്.
ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി പിന്‍വലിച്ചതായും കേന്ദ്രമന്ത്രി സമ്മതിച്ചു. കൂടാതെ, മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പും പധോ പര്‍ദേശ് പലിശ സബ്സിഡി സ്‌കീമും 2022-ല്‍ നിര്‍ത്തലാക്കി. ഇതോടെ അര്‍ഹരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായമാണ് ഇല്ലാതായത്. മറ്റ് മന്ത്രാലയങ്ങള്‍ വഴി സമാനമായ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ബി.ജെ.പി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ-ന്യൂനപക്ഷ വിരുദ്ധ സമീപനത്തെ തുറന്നുകാട്ടുന്നതാണ് പാര്‍ലമെന്റിലെ വിശദീകരണം.









0 comments