3.69 ലക്ഷം കോടി സെസ് കേന്ദ്രസർക്കാർ വകമാറ്റി ; സിഎജി റിപ്പോർട്ട്

ന്യൂഡൽഹി
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കടക്കം പിരിച്ച 3.69 ലക്ഷം കോടി സെസ് കേന്ദ്രസർക്കാർ വകമാറ്റിയതായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സിഎജി). പ്രത്യേക ക്ഷേമപ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ അധിക നികുതിയായ സെസ് കേന്ദ്രസർക്കാർ അത്തരം ആവശ്യങ്ങൾക്കായി ചെലവിട്ടില്ലെന്ന ഗുരുതരമായ കണ്ടെത്തലാണ് കഴിഞ്ഞദിവസം പാർലമെന്റിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിലുള്ളത്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വികസനത്തിനുൾപ്പടെ ചെലവിടാനെന്ന പേരിൽ 2024 മാർച്ച് 31 വരെ പിരിച്ച ലക്ഷം കോടികളാണ് കേന്ദ്രസർക്കാർ വകമാറ്റിയത്. വിവിധ സെസ് ഇനങ്ങളിലായി പിരിച്ച 3,69,307 കോടി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നിക്ഷേപിച്ചിട്ടില്ലെന്ന് സിഎജി റിപ്പോർട്ടിൽ വെളിപ്പെടുത്തി.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കുള്ള സെസ് വകമാറ്റിയത് കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളുടെ തെളിവായി. 2004 ഏപ്രിൽ ഒന്നുമുതൽ എല്ലാ നികുതിക്കുംമേൽ കേന്ദ്രസർക്കാർ രണ്ട് ശതമാനം വിദ്യാഭ്യാസ സെസ് ഇൗടാക്കുന്നുണ്ട്. 2007 മുതൽ സെക്കൻഡറി, ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ആദായനികുതിയിലും സർചാർജിലും ഒരു ശതമാനം സെസ് ഇൗടാക്കുന്നു. 2018ൽ മോദി സർക്കാർ ഇൗ രണ്ട് സെസിനും പകരം നാലുശതമാനം വിദ്യാഭ്യാസ, ആരോഗ്യ സെസ് പിരിക്കാൻ തുടങ്ങി.
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി പിരിക്കുന്ന സെസ് നിക്ഷേപിക്കാൻ 2021ൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാനിധി തുടങ്ങിയിരുന്നു. 2018–2019 മുതൽ 2023–2024വരെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കായി പിരിച്ച 37,537 കോടി മോദിസർക്കാർ ബന്ധപ്പെട്ട ഫണ്ടിലേക്ക് നിക്ഷേപിച്ചിട്ടില്ല. ഇൗ കാലയളവിൽ ഫണ്ടിലേക്ക് കൂടുതൽ തുക നിക്ഷേപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് സെസ് തുക കൈമാറാത്തതെന്നുമുള്ള ധനമന്ത്രാലയത്തിന്റെ വിശദീകരണത്തിൽ സിഎജി അതൃപ്‌തിയും രേഖപ്പെടുത്തി.








0 comments