ബിഹാർ കരട് വോട്ടർപ്പട്ടിക : പരാതി 1.4 ലക്ഷം

ന്യൂഡൽഹി
ബിഹാറിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന(എസ്‌ഐആർ)യ്‌ക്കുശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ 1.4 ലക്ഷം പരാതികളും ആക്ഷേപങ്ങളും ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷൻ.
പരാതികളിൽ 14,374 എണ്ണം സമീപകാലത്ത് 18 വയസ്സ് പൂർത്തിയായവരുടേതാണെന്നും കമീഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസറോ (ഇആർഒ) അസി. ഇലക്‌ട്രൽ രജിസ്‌ട്രാർ ഓഫീസറോ (എഇആർഒ) അന്വേഷണം നടത്തി പരാതികൾ തീർപ്പാക്കും.
സെപ്‌തംബർ ഒന്നുവരെ എതിർപ്പുന്നയിക്കാം. ഇതുവരെ 98.2 ശതമാനം വോട്ടർമാർ രേഖകൾ സമർപ്പിച്ചതായി കമീഷൻ കഴിഞ്ഞദിവസം അവകാശപ്പെട്ടു. ജനാധിപത്യവിരുദ്ധമായി വോട്ടര്‍മാരെ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രക്രിയയിലൂടെ ബിഹാറില്‍ ഒരു കോടിയിലധികം പേര്‍ക്ക് വോട്ടവകാശം നഷ്‌ടപ്പെട്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കമീഷൻ ആവശ്യപ്പെട്ട 11 രേഖകൾ ഇല്ലാത്തവര്‍ തീവ്ര പുനഃപരിശോധനയില്‍ ആധാർ കാർഡ് നല്‍കിയാല്‍ മതിയെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.









0 comments