ബിഹാറിൽ വോട്ടര്‍പ്പട്ടിക പുനഃപരിശോധന ; തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കുന്ന ‘ഒഴിവാക്കലുകൾ’


എം അഖിൽ
Published on Aug 27, 2025, 03:02 AM | 1 min read
ന്യൂഡൽഹി
ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുംവിധം പല ജില്ലകളിലും വൻതോതിൽ വോട്ടർമാരെ ഒഴിവാക്കിയതായി ആശങ്ക.
വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനയിൽ 65 ലക്ഷം വോട്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമീഷൻ കരട് പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇതിൽ ജനസാന്ദ്രതയേറിയ പട്‌ന, മധുബനി, കിഴക്കൻ ചമ്പാരൻ ജില്ലകളിലായി 10.63 ലക്ഷം വോട്ടർമാരെ ഒഴിവാക്കി. പട്‌നയിൽ 3.95 ലക്ഷം, മധുബനിയിൽ 3.52 ലക്ഷം, കിഴക്കൻ ചമ്പാരനിൽ 3.16 ലക്ഷം വോട്ടർമാരെയും പുറന്തള്ളി.
മൂന്ന് ജില്ലയിലായി 36 നിയമസഭാമണ്ഡലമുണ്ട്. ഇതിൽ 25ലും ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണം 2020 നിയമസഭാതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെക്കാൾ കൂടുതലാണ്. 18 എണ്ണവും ജെഡിയു–ബിജെപി സഖ്യത്തിന്റെ സിറ്റിങ് സീറ്റാണ്.
ന്യൂനപക്ഷമേഖലകളിൽനിന്നുള്ളവരും സ്‌ത്രീകളുമാണ് പുറന്തള്ളപ്പെട്ടവരിൽ ഏറെയും. ഒ-ഴിവാക്കപ്പെട്ടവരിൽ മൂന്നിലൊന്നും 18നും 40നും ഇടയിൽ പ്രായമുള്ളവർ. ജനാധിപത്യവിരുദ്ധമായ പുനഃപരിശോധനയിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ ബിജെപിക്കുവേണ്ടി ‘വോട്ടുകൊള്ള’ നടത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരിവയ്‍ക്കുന്നതാണ് കണക്കുകൾ. സുപ്രീംകോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ ഒഴിവാക്കപ്പെട്ട 65 ലക്ഷംപേരുടെ പട്ടിക പുറത്തുവിട്ടത്.









0 comments