ബിഹാറിൽ വോട്ടർപട്ടികയിലെ പരിഷ്കരണത്തിന് പിന്നാലെ തിരിച്ചറിയൽ കാർഡുകളും മാറ്റുന്നു

പട്ന: ബിഹാറിലെ വിവാദമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്ക് പിന്നാലെ പുതിയ തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉയർന്ന നിലവാരമുള്ള സാങ്കേതിക തികവുള്ള കാർഡുകൾ ഏർപ്പെടുത്തുകയാണ് എന്നാണ് വിശദീകരണം.
വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിക്കുമ്പോൾ വോട്ടർമാരോട് ഏറ്റവും പുതിയ ഫോട്ടോകൾ ആവശ്യപ്പെട്ടത് ഇതിനായിരുന്നു എന്നാണ് വ്യക്തമാവുന്നത്. ഈ ഫോട്ടോകൾ പുതിയ വോട്ടർ ഐഡി കാർഡുകളിൽ ഉൾപ്പെടുത്തും. എന്നാൽ ഈ കാർഡുകൾ തെരഞ്ഞെടുപ്പിന് മുൻപായി വിതരണം ചെയ്യുമോ എന്നത് അറിയിച്ചിട്ടില്ല. ഇതിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.
ബിഹാറിലെ കരട് വോട്ടർ പട്ടിക ഓഗസ്റ്റ് ഒന്നിനാണ് പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടിക സെപ്റ്റംബർ 30-ന് പ്രസിദ്ധീകരിക്കും. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 22-ന് അവസാനിക്കും. ഇതിന് മുമ്പായി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി പുതിയ നിയമസഭ രൂപീകരിക്കേണ്ടതുണ്ട്. നവംബർ പകുതിക്കുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
ഫോമുകൾ ലഭിച്ച 99 ശതമാനം വോട്ടർമാരും അവരുടെ രേഖകൾ സമർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പേര് നീക്കം ചെയ്യുന്നതിനായി 2 ലക്ഷം പേർ അവശേഷിക്കുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 33,326 അപേക്ഷകളും കമ്മീഷന് ലഭിച്ചിട്ടുണ്ട്.
ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1,500-ൽ നിന്ന് 1,200 ആയി കുറച്ചിട്ടുണ്ട്. ബൂത്തുകളുടെ എണ്ണം ഇതിനനുസരിച്ച് വർധിപ്പിച്ച് 77,000-ൽ നിന്ന് 90,000 ആക്കി ഉയർത്തി.









0 comments