അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് ബംഗാളിലെ അധ്യാപകർ

photo credit: pti
ഗോപി
Published on Apr 12, 2025, 05:25 AM | 1 min read
കൊൽക്കത്ത: ബംഗാളിൽ ജോലി നഷ്ടപെട്ട അധ്യാപകരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. എല്ലാ നിയമനങ്ങളും അഴിമതി മുക്തമാക്കണമെന്നും യോഗ്യമായ എല്ലാവർക്കും തിരികെ ജോലി നൽകണമെന്നും ആവശ്യമുന്നയിച്ചാണ് സമരം മുന്നേറുന്നത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളും പൊതുജനങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിന്റെ ഭാഗമായി. വെള്ളിയാഴ്ച പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമീഷൻ ഭവന് മുന്നിൽ അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
സാൾട്ട് ലേക്ക് വിദ്യാഭ്യസ ഭവന് സമീപവും ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. ജില്ലാ ആസ്ഥാനങ്ങളിലും പ്രക്ഷോഭം അരങ്ങേറി. സുപ്രീംകോടതി നിർദേശ പ്രകാരം യോഗ്യ–- അയോഗ്യ ലിസ്റ്റ് വേർതിരിച്ച് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതുവരെ സമരവും പ്രതിഷേധവും തുടരുമെന്ന് അധ്യാപകർ പ്രതിജ്ഞയെടുത്തു. വെള്ളിയാഴ്ച സമര പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല. സമരം പിൻവലിച്ച് എല്ലാവരും സൗജന്യ സേവനം നടത്തണമെന്നും പിന്നീട് പ്രശ്നം പരിഹരിക്കാമെന്നുമുള്ള മന്ത്രിയുടെ നിർദേശം സമരക്കാർ നിഷേധിച്ചു. വൻതോതിൽ പണം കൈപ്പറ്റി അനധികൃത നിയമനം റദ്ദാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 25000 അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കിയതോടെ ആയിരകണക്കിന് യോഗ്യരായവരുടെ ജോലി നഷ്‌ടപ്പെട്ടിരുന്നു. തുടർന്ന് മമത സർക്കാരിനെതിരെ വ്യാപകമായി പ്രതിഷേധം തുടരുകയാണ്.









0 comments