പാക് ഷെല്ലാക്രമണത്തിന്റെ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം: എം എ ബേബി

ശ്രീനഗർ: ജമ്മു– കശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക് ഷെൽ ആക്രമണത്തിൽ വീടുകൾ നശിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. 1.30 ലക്ഷം രൂപ മാത്രമാണ് കേന്ദ്രസർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം. വീടുകൾ പൂർണമായി തകർന്നവർക്ക് പുതിയ പാർപ്പിടം ഒരുക്കാൻ ഈ തുക അപര്യാപ്‌തമാണെന്ന് പ്രദേശം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെ എം എ ബേബി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായി തരംതാഴ്‌ത്തിയ ജമ്മു– കശ്‌മീരിൽ അധികാരമാകെ കയ്യാളുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ഷായുമാണ്. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും പരിമിതമായ അധികാരമാണ്. അതിർത്തിക്ക് അപ്പുറത്തുനിന്നുണ്ടായ ആക്രമണത്തിന്റെ ഇരകളെ സംരക്ഷിക്കേണ്ടത് കേന്ദ്രസർക്കാരാണ്. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന കേന്ദ്രനിലപാട് അംഗീകരിക്കാൻ കഴിയില്ല. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയെക്കുറിച്ച് ചർച്ചചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
എംപിമാരായ അമ്രാറാം, കെ രാധാകൃഷ്‌ണൻ, ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ, എ എ റഹിം, സു വെങ്കടേശൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ബാസ് റാത്തർ എന്നിവർ എം എ ബേബിക്കൊപ്പം ഉണ്ടായിരുന്നു.









0 comments